Site iconSite icon Janayugom Online

‘അമ്മയുടെ ഗർഭപാത്രം മാത്രമാണ് പെൺകുട്ടികൾക്ക് സുരക്ഷിതമായ ഇടം’; 11-ാം ക്ലാസുകാരിയുടെ ആത്മഹത്യക്കുറിപ്പ്

തമിഴ്നാട്ടില്‍ ലൈംഗിക പീഡനത്തിനിരയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ആത്മഹത്യ ചെയ്തു. ആത്മഹത്യാ കുറിപ്പ് എഴുതിവച്ചതിനു ശേഷമായിരുന്നു 11-ാം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കിയത്. പെൺകുട്ടി നേരിട്ട ലൈംഗികാതിക്രമങ്ങളെക്കുറിച്ചും മാനസിക വിഷമത്തെക്കുറിച്ചും കുറിപ്പിൽ വിവരിച്ചിരിക്കുന്നത് സമൂഹ മനസാക്ഷിയെ മുറിവേൽപ്പിക്കുന്ന വാക്കുകളിലൂടെയാണ്. സമൂഹത്തിൽ പെൺകുട്ടികളെ എങ്ങനെ ബഹുമാനിക്കണമെന്ന് ആൺമക്കളെ പഠിപ്പിക്കണമെന്ന് മാതാപിതാക്കളോട് അഭ്യർത്ഥിച്ചുകൊണ്ടാണ് കത്തിന്റെ തുടക്കം.

‘പെൺകുട്ടികളെ എങ്ങനെ ബഹുമാനിക്കണമെന്ന് മാതാപിതാക്കൾ ആൺമക്കളെ പഠിപ്പിക്കണം. ബന്ധുക്കളെയോ അധ്യാപകരെയോ വിശ്വസിക്കരുത്. അമ്മയുടെ ഗർഭപാത്രവും കുഴിമാടവും മാത്രമാണ് സുരക്ഷിതമായ ഇടം’ , കുറിപ്പിൽ പറയുന്നു. സ്കൂളുകളോ ബന്ധുവിന്റെ സ്ഥലമോ പെൺകുട്ടികൾക്ക് സുരക്ഷിതമല്ല. ലൈംഗികാതിക്രമം അസഹനീയമായിക്കൊണ്ടിരിക്കുകയാണെന്നും അതുമൂലം തനിക്ക് അതിയായ വേദനയുണ്ടെന്നും എന്നാൽ ആരും തന്നെ ആശ്വസിപ്പിച്ചില്ലെന്നും പഠനത്തിൽ തനിക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുന്നില്ലെന്നും പെണ്‍കുട്ടി തുടർന്ന് കത്തിൽ വെളിപ്പെടുത്തുന്നു. ആവർത്തിച്ചുള്ള പേടിസ്വപ്നങ്ങളെക്കുറിച്ചും രാത്രി ഉറങ്ങാൻകഴിയാത്തതിനെക്കുറിച്ചും കുട്ടി സൂചിപ്പിക്കുന്നുണ്ട്. 

മകൾ നേരത്തെ പഠിച്ചിരുന്ന സ്കൂളിൽ ലൈംഗികമായി ഉപദ്രവിക്കപ്പെട്ടിരുന്നതായി മാതാപിതാക്കൾ പറഞ്ഞു. ഒമ്പതാം ക്ലാസ് വരെ ഒരു സ്വകാര്യ സ്കൂളിലായിരുന്നു കുട്ടി പഠിച്ചിരുന്നത്. അവിടെ വച്ച് സ്കൂളിലെ ടീച്ചറുടെ മകൻ പെൺകുട്ടിയെ ഉപദ്രവിച്ചിരുന്നു. തുടർന്ന് കുട്ടി പരാതി പറഞ്ഞതോടെ മകളെ മറ്റൊരു സ്കൂളിലേക്ക് മാറ്റുകയായിരുന്നു. തുടർന്നും പീഡനത്തിന് ഇരയായെന്ന സൂചനയാണ് പെൺകുട്ടിയുടെ കുറിപ്പിൽ നിന്ന് ലഭിക്കുന്ന സൂചന. പ്രദേശത്തെ സർക്കാർ സ്കൂളിലെ വിദ്യാർത്ഥിനിയാണ് പെൺകുട്ടി. വീട്ടിൽ ആരുമില്ലാത്ത സമയത്തായിരുന്നു പെൺകുട്ടി ജീവനൊടുക്കിയത്. വീട്ടിൽ തിരിച്ചെത്തിയ അമ്മ മകളെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കേസ് അന്വേഷിക്കാൻ നാലംഗ സംഘത്തെ നിയോഗിച്ചതായി പൊലീസ് അറിയിച്ചു.

ENGLISH SUMMARY:Mother’s uterus is the only safe place for girls’; Sui­cide note of an 11th class girl
You may also like this video

Exit mobile version