Site icon Janayugom Online

മുല്ലപ്പെരിയാര്‍: സുരക്ഷാ പരിശോധന വേണ്ടെന്ന് തമിഴ്‌നാട്

മുല്ലപ്പെരിയാര്‍ ഡാമില്‍ സുരക്ഷാ പരിശോധന നടത്തണമെന്ന നിര്‍ദേശത്തെ എതിര്‍ത്ത് തമിഴ്‌നാട്. കേന്ദ്ര ജലകമ്മിഷനും മേല്‍നോട്ട സമിതിയും മുന്നോട്ടുവച്ച നിര്‍ദേശത്തെ എതിര്‍ത്തുകൊണ്ടാണ് തമിഴ്‌നാട് സുപ്രിംകോടതിയില്‍ മറുപടി നല്‍കിയിരിക്കുന്നത്.
മുല്ലപ്പെരിയാര്‍ അണക്കെട്ട് ശക്തിപ്പെടുത്താന്‍ നടത്തുന്ന ശ്രമങ്ങളെ കേരളം തുടര്‍ച്ചയായി തടസപ്പെടുത്തുകയാണെന്നും തമിഴ്‌നാട് ആരോപിക്കുന്നു. അണക്കെട്ടില്‍ മണ്ണടിയുന്നത് പരിമിതമായ തോതിലാണ്. അണക്കെട്ടിനു ബലക്ഷയമില്ല. 2021–22ല്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിക്ക് മുകളിലായിരുന്നു. 

2021 നവംബര്‍ 30 മുതല്‍ 18 ദിവസത്തേക്ക് എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് അണക്കെട്ടിന്റെ സംഭരണ ശേഷി 142 അടിയിലധികം പാലിച്ചത്. സുപ്രീം കോടതി 2006 ലും 2016 ലും നിര്‍ദേശിച്ച പ്രകാരം അണക്കെട്ടിന്റെ ശക്തിപ്പെടുത്തലും പരിപാലനവും നടപ്പിലാക്കിയ ശേഷം മാത്രമേ കേന്ദ്ര ജലകമ്മീഷനും മേല്‍നോട്ട സമിതിയും നിര്‍ദേശിച്ച അണക്കെട്ടിന്റെ ബല പരിശോധന നടത്താവൂ എന്ന് നിര്‍ദേശം നല്‍കണമെന്നും തമിഴ്‌നാട് സമര്‍പ്പിച്ച സത്യവാങ്‌മൂലത്തില്‍ ആവശ്യപ്പെടുന്നു.

2022 മാര്‍ച്ച് മൂതല്‍ ജൂണ്‍ വരെയുള്ള സമയത്ത്, അടുത്ത മണ്‍സൂണ്‍ സീസണ്‍ തുടങ്ങുന്നതിനു മുമ്പ് അണക്കെട്ടിന്റെ അറ്റകുറ്റ പണികളും ശക്തിപ്പെടുത്തലും നടത്താന്‍ കേരള സര്‍ക്കാരിനു നിര്‍ദേശം നല്‍കണമെന്നും സത്യവാങ്മൂലത്തില്‍ ആവശ്യപ്പെടുന്നു. അണക്കെട്ട് ശക്തിപ്പെടുത്താനുള്ള നടപടികള്‍ക്ക് പിന്തുണയും സഹകരണവും ഉറപ്പാക്കാന്‍ കേരളത്തോട് നിര്‍ദേശിക്കണമെന്നും തമിഴ്‌നാട് ആവശ്യപ്പെട്ടിട്ടുണ്ട്. 

ENGLISH SUMMARY:Mullaperiyar: Tamil Nadu says no secu­ri­ty check
You may also like this video

Exit mobile version