Site icon Janayugom Online

മുല്ലപ്പെരിയാർ 141 അടിയിലേക്ക്

മുല്ലപ്പെരിയാർ ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴയ്ക്ക് താൽക്കാലിക ശമനമായെങ്കിലും നീരൊഴുക്ക് നിലയ്ക്കാത്തതിനാൽ ഇന്നലെ ഡാമിലെ ജലനിരപ്പ് 140. 40 അടിയായി ഉയർന്നു. 141 അടിയിലേക്ക് ജലനിരപ്പ് ഉയരുന്ന പക്ഷം തമിഴ്‌നാട് കേരളത്തിന് രണ്ടാമത്തെ ജാഗ്രതാ നിർദ്ദേശം നൽകും. പ്രോട്ടോകോൾ അനുസരിച്ച് നവംബർ 20 വരെ 141 അടി വരെ മാത്രമാണ് തമിഴ്‌നാടിന് ജലനിരപ്പ് നിലനിർത്താനാകുക. നിലവിൽ ജലനിരപ്പ് താരതമ്യേന ഉയർന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് സെക്കന്റിൽ 2300 ഘനയടിയായി തുടരുകയാണ്. ഇന്ന് ഇടുക്കി ജില്ലയിൽ യെല്ലോ അലർട്ട് നിലനിൽക്കുന്നുണ്ടെങ്കിലും വരും ദിവസങ്ങളിൽ മഴ ദുർബലപ്പെടുമെന്ന വിലയിരുത്തലിലാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. 

അതേസമയം മഴ കുറയുന്ന പശ്ചാത്തലത്തിൽ ഡാം തുറക്കാനുള്ള സാധ്യത വിരളമാണെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. പെരിയാറിന്റെ തീരത്ത് നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മുല്ലപ്പെരിയാർ ഡാം തുറന്നാലും മുന്നൊരുക്കങ്ങൾ പൂർണമാണെന്നും പീരുമേട് തഹസീൽദാർ കെ എസ് വിജയലാൽ ജനയുഗത്തോട് പറഞ്ഞു. ഇടുക്കി ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞത് തൽക്കാലം ആശങ്ക അകറ്റിയിട്ടുണ്ട്. നീരൊഴുക്ക് കുറഞ്ഞിട്ടില്ലെങ്കിലും ഡാമിൽ ജലനിരപ്പ് വളരെ സാവധാനത്തിലാണ് ഉയരുന്നത്. ഇന്നലെ വൈകീട്ട് 7ന് ഡാമിലെ ജലനിരപ്പ് 2399.16 അടിയാണ്. ഇത് ഡാമിന്റെ പരമാവധി സംഭരണ ശേഷിയുടെ 95.46 ശതമാനം വരും. 2403 അടിയാണ് ഡാമിന്റെ പരമാവധി സംഭരണ ശേഷി. നിലവിൽ ഡാമിന്റെ മൂന്നാമത്തെ ഷട്ടർ 40 സെന്റീമീറ്റർ ഉയർത്തി ഞായറാഴ്ച മുതൽ 50 ഘനയടി ജലം പുറത്തേക്ക് ഒഴുക്കുന്നുണ്ട്. 

ENGLISH SUMMARY:Mullaperiyar to 141 feet
You may also like this video

Exit mobile version