മുഴുവൻ വ്യാപിച്ച ഒന്നിനെ
മുറിച്ചുമാറ്റിയിട്ടുണ്ടോ
മുഴുത്ത മൗനമായും
മനംപുരട്ടുന്ന തേങ്ങലായും
മുറിഞ്ഞു നിണം വാർന്ന്
മൊത്തം തകർത്തത്
പഴുക്കാതെ പഴുത്ത്
പാകപ്പെട്ടുവെന്ന് നടിച്ചത്
ഇഴയാതെ ഇഴഞ്ഞ്
ഇന്നലകളെ തിന്നത്
‘റ’ പോലെ ചുരുണ്ട്
റെയിലിന്റെ സിൽക്കാരമുതിർത്തത്
പ്രസവ വേദനയും
പല്ലുവേദനയും പോലെ
പ്രണയവേദനയിൽ തപിച്ചത്!
പാടുകളവശേഷിപ്പിക്കാതെ
പാടേ കടന്നുപോയത്!
പൊങ്ങിയും താണും
പെരുമ്പറകൊട്ടി
പമ്പരം കറക്കിയത്!
ഇരുട്ടത്തിരുത്തി
ഈയൽ ചിറകിനെയും
ഇഞ്ചിഞ്ചായിതല്ലിക്കൊഴിച്ചത്!
പങ്കിട്ട നിമിഷങ്ങളെ
പച്ചക്കർപ്പൂരത്താലാളിച്ചത്!
എല്ലു നുറുങ്ങും വേദന
എരിപൊരിയാക്കി മെരുക്കിയത്
ഒട്ടിയ ഒന്നിനെ
ഒട്ടും കൂസാതെ
എറിഞ്ഞവർക്കുള്ളതാണ് ഈ കവിത
വെന്തു പിടഞ്ഞവർക്ക് അക്ഷരങ്ങളും
മുറിവുകൾ

