Site iconSite icon Janayugom Online

ഫ്രിറ്റ്‌സിനെ വീഴ്ത്തി മുസെറ്റി; ഓസ്‌ട്രേലിയൻ ഓപ്പൺ ക്വാർട്ടറിൽ പോരാട്ടം ജോക്കോവിച്ചിനോട്

കരുത്തനായ ടെയ്‌ലർ ഫ്രിറ്റ്‌സിനെ പരാജയപ്പെടുത്തി ഇറ്റാലിയൻ താരം ലോറൻസോ മുസെറ്റി ഓസ്‌ട്രേലിയൻ ഓപ്പൺ ക്വാർട്ടറിൽ പ്രവേശിച്ചു. ഒമ്പതാം സീഡ് താരമായ ഫ്രിറ്റ്‌സിനെ നേരിട്ടുള്ള സെറ്റുകൾക്കാണ് (6–2, 7–5, 6–4) മുസെറ്റി തകർത്തത്. ഈ വിജയത്തോടെ നാല് ഗ്രാൻഡ്‌സ്ലാമുകളിലും ക്വാർട്ടർ ഫൈനലിൽ എത്തുന്ന, 2000ത്തിന് ശേഷം ജനിച്ച മൂന്നാമത്തെ താരം എന്ന റെക്കോർഡും മുസെറ്റി സ്വന്തമാക്കി. യാനിക്ക് സിന്നർ, കാർലോസ് അൽകാരസ് എന്നിവരാണ് ഇതിന് മുൻപ് ഈ നേട്ടം കൈവരിച്ചത്.

വ്യക്തിപരമായ പ്രയാസങ്ങൾക്കിടയിലും അസാമാന്യമായ മാനസിക കരുത്ത് പ്രകടിപ്പിച്ചാണ് ഇരുപത്തിമൂന്നുകാരനായ മുസെറ്റി ഈ വിജയം നേടിയത്. സപ്പോർട്ട് ടീമിലെ രണ്ട് അംഗങ്ങളുടെ അഭാവവും നവംബറിൽ ജനിച്ച രണ്ടാമത്തെ മകനെയും പങ്കാളിയെയും പിരിഞ്ഞുള്ള ഏകാന്തതയും തന്നെ കൂടുതൽ പക്വതയുള്ളവനാക്കിയെന്ന് മത്സരശേഷം മുസെറ്റി പറഞ്ഞു. തന്റെ കരിയറിലെ ഏറ്റവും മികച്ച സെർവിംഗ് പ്രകടനങ്ങളിലൊന്നാണ് ഫ്രിറ്റ്‌സിനെതിരെ താരം പുറത്തെടുത്തത്.

ക്വാർട്ടർ ഫൈനലിൽ ലോക ഒന്നാം നമ്പർ താരം നൊവാക് ജോക്കോവിച്ചാണ് മുസെറ്റിയുടെ എതിരാളി. പത്ത് തവണ ഓസ്‌ട്രേലിയൻ ഓപ്പൺ കിരീടം ചൂടിയ ജോക്കോവിച്ച്, തന്റെ നാലാം റൗണ്ട് എതിരാളിയായ ജാക്കൂബ് മെൻസിക് പരിക്കേറ്റ് പിന്മാറിയതിനെത്തുടർന്ന് വോക്കോവറിലൂടെയാണ് ക്വാർട്ടറിലെത്തിയത്. വിശ്രമത്തിന് ശേഷം കൂടുതൽ കരുത്തോടെ എത്തുന്ന ജോക്കോവിച്ചിനെ മറികടക്കുക എന്നത് മുസെറ്റിക്ക് വലിയ വെല്ലുവിളിയാകും.

Exit mobile version