Site icon Janayugom Online

മുസ്‍ലിം വംശഹത്യ: ധരം സൻസദിന് ഊർജം പകർന്നത് നരേന്ദ്ര മോഡി

modi

ഹരിദ്വാറിൽ ഹിന്ദുത്വവാദികളുടെ ‘ധരം സൻസദ്’ ഉയർത്തിയ മുസ്‍ലിങ്ങൾക്കതിരായ വിദ്വേഷ പ്രസംഗങ്ങൾക്ക് ഊർജം പകർന്നത് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ആഹ്വാനം. ബിജെപി നേതൃത്വവും പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും മുസ്‍ലിങ്ങൾക്കെതിരെയുള്ള വംശഹത്യ ആഹ്വാനങ്ങളെ അപലപിക്കാത്തതിലെ ദുരൂഹതയും ഇതുതന്നെയാണ്. മോഡിയുടെയും യതി നരസിംഹാനന്ദന്റെയും പ്രത്യയശാസ്ത്രം ഒന്നു തന്നെയാണ്.

ഡിസംബർ 25 ന് കച്ചിലെ ലഖ്പത് ഗുരുദ്വാരയെ അഭിസംബോധന ചെയ്യവേ, സിഖ് ഗുരുക്കന്മാർ മുന്നറിയിപ്പ് നൽകിയ അപകടങ്ങൾ അതേ രൂപത്തിൽ ഇന്നും തുടരുന്നതായി മോഡി ചൂണ്ടിക്കാട്ടിയിരുന്നു. ഗുരു തേജ് ബഹാദൂറിന്റെ ത്യാഗവും ഔറംഗസേബിനെതിരായ അദ്ദേഹത്തിന്റെ വീരകൃത്യങ്ങളും തീവ്രവാദത്തെയും മതതീവ്രവാദത്തെയും എങ്ങനെ ചെറുക്കണമെന്ന് പഠിപ്പിച്ചുവെന്നാണ് മോഡി പറഞ്ഞത്. മുഗളന്മാരുടെയും മുസ്ലീം ഭരണാധികാരികളുടെയും അതിക്രമങ്ങൾക്കെതിരെ സിഖ് ഗുരുക്കന്മാർ നടത്തിയ പോരാട്ടമായിരുന്നു മോഡി ആവർത്തിച്ചത്.

മുഗൾ ഭരണകാലത്ത് സിഖ് ഗുരുക്കന്മാർക്ക് ഒട്ടേറെ ക്രൂരതകൾ നേരിടേണ്ടി വന്നു. ഗുരു തേജ് ബഹാദൂറിന്റെ വീര്യവും ഔറംഗസേബിനെതിരായ അദ്ദേഹത്തിന്റെ ത്യാഗവും തീവ്രവാദത്തിനും മതഭ്രാന്തിനും എതിരെ എങ്ങനെ പോരാടണമെന്ന് നമ്മെ പഠിപ്പിക്കുന്നു. ആ അപകടം ഇന്നും നിലനിൽക്കുന്നുവെന്നും മോഡി പറയുമ്പോൾ സിഖ് ഗുരുക്കൾ അന്ന് ചെയ്തത് ഇന്നും ചെയ്യണം എന്നായിരുന്നു സന്ദേശം. 2019 ഡിസംബറിൽ സിഎഎ വിരുദ്ധ പ്രതിഷേധത്തിനിടെ, പ്രതിഷേധക്കാരെ അവരുടെ വസ്ത്രം കൊണ്ട് തിരിച്ചറിയാമെന്ന് മോഡി പറഞ്ഞിരുന്നു. ഉത്തർപ്രദേശിലും കർണാടക ഡൽഹിയിലും പ്രതിഷേധിക്കുന്ന മുസ്‍ലിങ്ങൾ ആക്രമിക്കപ്പെടുമ്പോഴായിരുന്നു ഇത്.

മോഡി സമർത്ഥമായി പറഞ്ഞത് ‘ധർമ്മ സൻസദിൽ’ ഒരു മറയുമില്ലാതെ പറഞ്ഞുവെന്ന വ്യത്യാസമേയുള്ളു. ‘ഇസ്ലാമിക ഇന്ത്യയിൽ സനാതന ഭാവി: പ്രശ്നങ്ങളും പരിഹാരങ്ങളും’ എന്നതായിരുന്നു ഹരിദ്വാറിലെ പരിപാടിയുടെ വിഷയം. ഇന്ത്യ ഇസ്ലാമികമാകാൻ പോകുന്നുവെന്ന് ഹിന്ദുക്കളെ ഭയപ്പെടുത്താനും മുസ്ലിംകളെ കൊല്ലാൻ ആയുധം തയ്യാറാക്കാനും കുട്ടികളെ ആയുധം ഉപയോഗിക്കാൻ പരിശീലിപ്പിക്കാനും അവരോട് ആവശ്യപ്പെടുക എന്ന ലക്ഷ്യത്തോടെയായിരുന്നു പരിപാടി സംഘടിപ്പിച്ചത് എന്ന് വ്യക്തം. ഇസ്ലാമിക രാഷ്ട്രമായി മാറുന്നതിൽ നിന്ന് ഇന്ത്യയെ രക്ഷിക്കാൻ മുസ്ലിംകളുടെ വംശഹത്യയിലൂടെ മാത്രമേ കഴിയൂ എന്ന് ചടങ്ങിൽ പങ്കെടുത്ത മതനേതാക്കൾ വ്യക്തമാക്കി. ബാബറി മസ്ജിദ് തകർക്കൽ സമരകാലത്ത് ഉയർന്ന ‘ബാബർ കി ഔലാദോൻ കോ’ എന്ന മുദ്രാവാക്യം തന്നെയാണ് കേന്ദ്ര ഭരണകൂടത്തിന്റെ തണലിൽ ഹിന്ദുത്വവാദികൾ പരസ്യമായി ഉയർത്തുന്നത്.

Eng­lish Sum­ma­ry: Mus­lim geno­cide: Dharam Sansad was ener­gized by Naren­dra Modi

You may like this video also

Exit mobile version