എസ്എന്‍ഡിപി യോഗത്തെ എന്‍എസ്എസുമായി തെറ്റിച്ചത് മുസ്ലീംലീഗാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അഭിപ്രായപ്പെട്ടു.എല്ലാവരും ഐക്യത്തിന്റെ പാതയിൽ സഞ്ചരിക്കുകയാണെന്നും ഭിന്നിച്ച് നിൽക്കുന്നത് കാലഘട്ടത്തിന് അനുയോജ്യമല്ലെന്നും അദ്ദേഹം പറഞ്ഞു .എസ്എൻഡിപിയുമായി അലോഹ്യത്തിൽ അല്ല, ലോഹ്യത്തിൽ തന്നെയാണെന്ന് എൻഎസ്‌എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻനായർ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വെള്ളാപ്പള്ളി നിലപാട് വ്യക്തമാക്കിയത്.
ഞാനൊരു മുസ്‍ലിം വിരോധയില്ല. മലപ്പുറത്തെ സംസാരത്തെ വക്രീകരിച്ച് എന്നെ വർഗീയവാദിയാക്കി. ഞാൻ മുസ്‍ലിം സമുദായത്തെ സഹോദരതുല്യം സ്നേഹിക്കുന്നു. മുസ്‍ലിം ലീഗിന്റെ വർഗീയ സ്വഭാവത്തെയാണ് എതിർക്കുന്നത്. ഇന്നലെ പൂത്ത ഒരു തകരയുണ്ട് സതീശൻ. ഞാൻ അതിനെ പറ്റി പറയുന്നില്ല. ഞാൻ വർഗീയവാദിയാണെന്ന് സതീശൻ പറയുന്നു. വെള്ളാപ്പള്ളി നടേശൻ വർഗീയവാദിയാണെന്ന് കോൺഗ്രസിലെ മുതിർന്ന നേതാക്കൾക്ക് അഭിപ്രായമുണ്ടോ? എ കെ ആന്റണിയും രമേശ് ചെന്നിത്തലയും കെ സി വേണുഗോപാലും ഉണ്ടല്ലോ. വെള്ളാപ്പള്ളി നടേശൻ വർഗീയവാദിയാണെന്ന് അവർ പറഞ്ഞാൽ അംഗീകരിക്കാമെന്നും വെള്ളാപ്പള്ളി കൂട്ടിചേർത്തു.

