Site icon Janayugom Online

സ്വന്തം പഞ്ചായത്ത് പ്രസിഡന്റിനെതിരെ അവിശ്വാസവുമായി മുസ്‍ലിം ലീഗ്

ലീഗ് പ്രതിനിധിയായ പഞ്ചായത്ത് പ്രസിഡന്റിനെതിരെ അവിശ്വാസം കൊണ്ടുവരാന്‍ മുസ്‍ലിം ലീഗ് തീരുമാനം. ഇതിനെതിരെ കടുത്ത എതിര്‍പ്പുമായി ഒരു വിഭാഗം രംഗത്ത്. കാസര്‍കോട് ജില്ലയിലെ മംഗല്‍പ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് റിസാന സാബിറിനെതിരെയാണ് അവിശ്വാസപ്രമേയം കൊണ്ടുവരാന്‍ ലീഗ് പഞ്ചായത്ത് കമ്മിറ്റിയോഗത്തില്‍ തീരുമാനമെടുത്തത്. ഒരു വിഭാഗത്തിന്റെ പ്രതിഷേധത്തെ തുടര്‍ന്ന് റിസാന സാബിറിനോട് രണ്ടുമാസം അവധിയില്‍ പോകാന്‍ ജില്ലാ കമ്മിറ്റി നിര്‍ദ്ദേശിച്ചിരുന്നു. കാലാവധി കഴിഞ്ഞ് വീണ്ടും പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാനൊരുങ്ങുന്നതിനിടെ രണ്ടുമാസം കൂടി അവധിയെടുക്കാന്‍ നേതൃത്വം നിര്‍ദ്ദേശിച്ചു.

ഇതോടെ മൂന്നുമാസത്തോളമായി മംഗല്‍പ്പാടി പഞ്ചായത്ത് കാര്യാലയം അനാഥാവസ്ഥയിലാണ്. ഭരണപരമായ കാര്യങ്ങളില്‍ തീരുമാനമെടുക്കാനും ഫയലുകളില്‍ ഒപ്പിടാനും പ്രസിഡന്റില്ലാത്തതിനാല്‍ വികസനപ്രവര്‍ത്തനങ്ങള്‍ മുടങ്ങിക്കിടക്കുകയാണ്.
അതിനിടയില്‍ കഴിഞ്ഞ ദിവസം നടന്ന ലീഗ് പഞ്ചായത്ത് കമ്മിറ്റിയോഗത്തില്‍ ചൂടേറിയ ചര്‍ച്ചക്ക് ശേഷമാണ് പ്രസിഡണ്ടിനെതിരെ അവിശ്വാസപ്രമേയത്തിന് തീരുമാനമെടുത്തത്. എന്നാല്‍ ചില അംഗങ്ങള്‍ അവിശ്വാസപ്രമേയം വേണ്ടെന്ന് അഭിപ്രായവുമായി മുന്നോട്ടുവന്നു. പാര്‍ട്ടി നിര്‍ദേശത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നതിനാല്‍ പ്രസിഡന്റിനെ മാറ്റണമെന്നാണ് പഞ്ചായത്ത് കമ്മിറ്റിയിലെ ഭൂരിഭാഗം അംഗങ്ങളുടെയും അഭിപ്രായം. അവിശ്വാസപ്രമേയത്തിന് മുന്നോടിയായി ലീഗ് പഞ്ചായത്ത് കമ്മിറ്റിയിലെ ചിലര്‍ റിട്ടേണിങ് ഓഫീസറെ കണ്ടതായി വിവരമുണ്ട്.

എന്നാല്‍ പഞ്ചായത്ത് പ്രസിഡന്റിനെതിരെ അവിശ്വാസപ്രമേയം കൊണ്ടുവരുന്നതില്‍ ലീഗ് ജില്ലാ കമ്മിറ്റിക്ക് യോജിപ്പില്ലെന്നാണറിയുന്നത്. പ്രശ്നപരിഹാരത്തിന് മറ്റ് മാര്‍ഗങ്ങള്‍ സ്വീകരിക്കാമെന്നാണ് ജില്ലാ കമ്മിറ്റിയുടെ നിലപാട്. എന്നാല്‍ അവിശ്വാസപ്രമേയം കൊണ്ടുവന്നാല്‍ അനുകൂലമായി വോട്ട് ചെയ്യണമെന്നാണ് ലീഗ് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടിരിക്കുന്നത്.

Eng­lish Sum­ma­ry: Mus­lim League to bring no-con­fi­dence against the Pan­chay­at Pres­i­dent, who is the League representative
You may also like this video

Exit mobile version