Site icon Janayugom Online

മുന്നണിയില്‍ സമ്മര്‍ദ്ദ തന്ത്രവുമായി മുസ്ലിംലീഗ്; ലക്ഷ്യം വടകര ലോകസഭാസീറ്റ്

മുന്നണിമാറ്റം പരിഗണനയിലെന്ന രീതിയില്‍ പ്രചാരണം സംഘടിപ്പിച്ച് നേട്ടംകൊയ്യാന്‍ മുസ്ലിംലീഗ് തന്ത്രം. മുസ്ലിംലീഗിലെ ഒരുവിഭാഗം നേതാക്കളാണ് ഇത്തരത്തില്‍ ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നത്. സോഷ്യല്‍ മീഡിയാ ഗ്രൂപ്പുകളിലുള്‍പ്പെടെ വ്യാപകമായി ചര്‍ച്ച ഉയര്‍ത്തിക്കൊണ്ടുവന്ന് കോണ്‍ഗ്രസ് നേതൃത്വത്തെ ആശങ്കയിലാഴ്ത്തി തങ്ങളുടെ അജണ്ട നടപ്പിലാക്കുകയെന്നതാണ് ഇവരുടെ തന്ത്രം. ലീഗിന്റെ സമുന്നത നേതാക്കളുടെ ആശിര്‍വാദത്തോടെയാണ് ഇതിനായി കരുക്കള്‍ നീക്കുന്നത്. 

ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് ഭരണത്തുടര്‍ച്ച ലഭിച്ചതോടെ നില പരുങ്ങലിലായ യുഡിഎഫ് മുന്നണിയില്‍നിന്നും ഇനിയൊരു കൊഴിഞ്ഞുപോക്ക് കോണ്‍ഗ്രസ്സിന് ചിന്തിക്കാന്‍ പോലും കഴിയാത്തതാണ്. ഇത് മുതലെടുക്കുകയാണ് ലീഗ് നേതൃത്വം. നിയമസഭയിലും ലോകസഭയിലും കൂടുതൽ സീറ്റുകൾ കൈവശപ്പെടുത്താൻ ഈ അവസരം ഉപയോഗപ്പെടുത്താനാണ് നീക്കം. വടകര ലോക്‌സഭാ സീറ്റിനായി കഴിഞ്ഞ തവണതന്നെ ലീഗ് അവകാശവാദം ഉന്നയിച്ചിരുന്നു. ലീഗിന്റെ പിന്‍ബലമില്ലാതെ ഇവിടെ ജയിക്കാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസിനും വ്യക്തമായി അറിയാം. സമ്മര്‍ദ്ദ തന്ത്രത്തിലൂടെ ഈ സീറ്റ് കൈവശപ്പെടുത്തണമെന്നാണ് നേതൃത്വത്തിന്റെ ധാരണ. ഇക്കാര്യത്തില്‍ ലീഗിലെ ഇരുചേരികള്‍ക്കും ഒരേമനസ്സാണ്. 

സമ്മര്‍ദ്ദം ശക്തമാക്കിയാല്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് വടകര സീറ്റ് ലീഗിന് വിട്ടുനല്‍കേണ്ടിവരുമെന്ന കാര്യം ഉറപ്പാണ്. പ്രത്യേകിച്ച് രാഹുല്‍ഗാന്ധി വീണ്ടും വയനാട്ടില്‍ മത്സരിക്കാനെത്തുമെന്ന സൂചനകൂടിയുള്ളതിനാല്‍ വലിയതര്‍ക്കമൊന്നുമില്ലാതെ കോണ്‍ഗ്രസിന് അടിയറവ്പറയേണ്ടിവരുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. നിലവില്‍ വടകര മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന കെ മുരളീധരനും മുസ്ലിംലീഗിന്റെ ആവശ്യത്തിന് അനുകൂലമാണെന്നാണ് വിവരം. സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകാനാണ് താല്‍പര്യമെന്ന് മുരളീധരന്‍ ഇതിനകം വ്യക്തമാക്കിയിട്ടുമുണ്ട്. ഒപ്പം നിയമസഭയിലേക്ക് ആറ് സീറ്റുകള്‍ കൂടി അധികമായി ലഭിക്കണമെന്നാണ് ലീഗിന്റെ ആവശ്യം.

മുസ്ലിം ലീഗിനെ ആരും ഇടതുപക്ഷ മുന്നണിയിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് നേതൃത്വം വ്യക്തമാക്കിയിട്ടും ചര്‍ച്ച സജീവമാക്കുന്നതിനുപിന്നിലെ ഗൂഢലക്ഷ്യം തിരിച്ചറിയണമെന്ന് കോണ്‍ഗ്രസ് നേതൃത്വത്തിലെ ഒരുവിഭാഗം ചൂണ്ടിക്കാട്ടുന്നു. മലബാറിൽ പരക്കെ സ്വാധീനമുള്ള മുസ്ലിം ലീഗില്ലെങ്കില്‍ കോണ്‍ഗ്രസ്സിന്റെ നില പരുങ്ങലിലാവുമെന്നും രാഹുല്‍ഗാന്ധിയ്ക്കുള്‍പ്പെടെ പുതിയ മേച്ചില്‍പ്പുറം തേടേണ്ടിവരുമെന്നുമാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയിലെ ആശങ്ക.

Eng­lish Summary:Muslim League with pres­sure strat­e­gy on the front; Tar­get North Lok Sab­ha seat
You may also like this video

Exit mobile version