Site iconSite icon Janayugom Online

മുസ്ലിം സ്ത്രീകള്‍ക്ക് നിയമപരമായി ജീവനാംശം തേടാം: സുപ്രധാന വിധിയുമായി സുപ്രീം കോടതി

സിആര്‍പിസി 125-ാം വകുപ്പ് പ്രകാരം വിവാഹ ബന്ധം വേര്‍പെടുത്തിയ മുസ്ലിം സ്ത്രീകള്‍ക്ക് നിയമപരമായി ജീവനാംശം തേടാമെന്ന സുപ്രധാന വിധിയുമായി സുപ്രീം കോടതി. ജസ്റ്റിസ് ബി വി നാഗരത്‌ന, ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി. 

1986‑ലെ മുസ്ലിം സ്ത്രീകളുടെ വിവാഹമോചനത്തിനുള്ള നിയമത്തിന്റെ അടിസ്ഥാനത്തിലാകണം ജീവനാംശം നിശ്ചയിക്കേണ്ടതെന്ന വാദം തള്ളിക്കൊണ്ടാണ് സുപ്രധാന വിധി. ജീവനാംശം ഔദാര്യമല്ലെന്നും സ്ത്രീകളുടെ അവകാശമാണെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. എല്ലാ സ്ത്രീകള്‍ക്കും ലിംഗസമത്വവും സാമ്പത്തിക സുരക്ഷിതത്വവും എന്ന തത്വം ഊട്ടിയുറപ്പിക്കുന്ന ഈ അവകാശം മതപരമായ അതിര്‍വരമ്പുകള്‍ക്ക് അതീതമാണെന്നും കോടതി നിരീക്ഷിച്ചു. 

വിവാഹിതരായ സ്ത്രീകൾക്ക് മാത്രമല്ല, എല്ലാ സ്ത്രീകൾക്കും സിആർപിസി സെക്ഷൻ 125 ബാധകമാകുമെന്ന പ്രധാന നിഗമനത്തോടെയാണ് അപ്പീൽ തള്ളുന്നതെന്ന് ജസ്റ്റിസ് നാഗരത്ന വിധി പ്രസ്താവിച്ചുകൊണ്ട് പറഞ്ഞു. ജസ്റ്റിസുമാരായ ബി വി നാഗരത്‌നയും അഗസ്റ്റിന്‍ ജോര്‍ജ് മസീഹും പ്രത്യേക വിധികള്‍ എഴുതിയെങ്കിലും സിആര്‍പിസി 125 വകുപ്പ് പ്രകാരം ഏതൊരു മുസ്ലിം സ്ത്രീക്കും വിവാഹബന്ധം വേര്‍പ്പെടുത്തിയ ഭര്‍ത്താവില്‍ നിന്നും ജീവനാംശം ആവശ്യപ്പെടാമെന്ന കാര്യത്തില്‍ ഏകാഭിപ്രായമാണ് പുലര്‍ത്തി.

സിആര്‍പിസി 125-ാം വകുപ്പ് മതേതര സ്വഭാവത്തില്‍ ഉള്ളതാണെന്നും അത് മുസ്ലിം സ്ത്രീക്കും ബാധകമാണെന്നും ചരിത്രപ്രസിദ്ധമായ ഷാബാനു കേസ് വിധിയില്‍ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതിനെ മറിടകടക്കാനായി 1986‑ല്‍ സര്‍ക്കാര്‍ നിയമ നിര്‍മാണം നടത്തുകയായിരുന്നു. ഈ നിയമം ചൂണ്ടിക്കാട്ടിയാണ് ഹര്‍ജിക്കാരന്‍ കോടതിയിലെത്തിയത്. എന്നാല്‍ തെലങ്കാന ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവയ്ക്കുകയായിരുന്നു. 

Eng­lish Sum­ma­ry: Mus­lim women can legal­ly seek alimo­ny: Supreme Court with impor­tant verdict

You may also like this video

Exit mobile version