Site icon Janayugom Online

മകന്റെ മൃതദേഹം വിട്ടുകിട്ടാൻ കൈക്കൂലി കൊടുക്കണം; ഭിക്ഷയാചിച്ച് മാതാപിതാക്കൾ

ബിഹാറിലെ സമസ്തിപൂരിൽ മകന്റെ മൃതദേഹം വിട്ടുകിട്ടുന്നതിനായി ഭിക്ഷയാചിച്ച് വൃദ്ധദമ്പതികൾ. സദറിലെ സർക്കാരാശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മകന്റെ മൃതദേഹം വിട്ടുകിട്ടുന്നതിനായി അമ്പതിനായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ടതിനു പിന്നാലെയാണ് ഭിക്ഷയാചിച്ച് മാതാപിതാക്കള്‍ തെരുവിലിറങ്ങിയത്.

സമസ്തിപൂർ സ്വദേശികളായ മഹേഷ് ഥാക്കൂറും ഭാര്യയുമാണ് ബിഹാറിലെ തെരുവുകളിൽ ഭിക്ഷ തേടി നടക്കുന്നത്. കുറച്ച് ദിവസം മുമ്പ് ഇവരുടെ മകനെ കാണാതായിരുന്നു. പിന്നീട് ആശുപത്രിയിൽ നിന്ന് ഒരു അജ്ഞാതമൃതദേഹം കിട്ടിയിട്ടുണ്ടെന്ന് പറഞ്ഞ് ഒരു ഫോൺ കോൾ കിട്ടി. അവിടെ എത്തി മകന്റെ മൃതദേഹം തിരിച്ചറിഞ്ഞു.

എല്ലാ നടപടികൾക്കും ശേഷം മകന്റെ മൃതദേഹം ഏറ്റുവാങ്ങി അവസാനച്ചടങ്ങുകൾക്കായി കൊണ്ടുപോകാൻ ഒരുങ്ങുമ്പോഴാണ് ആശുപത്രിയിലെ ഒരു ജീവനക്കാരൻ അൻപതിനായിരം രൂപ കൈക്കൂലി ചോദിച്ചതെന്ന് — വൃദ്ധദമ്പതികൾ പറയുന്നു.

ബിഹാറിലെ സദർ ആശുപത്രിക്കെതിരെയാണ് ആരോപണമുയർന്നിരിക്കുന്നത്. ഇവിടെ മിക്ക ജീവനക്കാരും കരാർ ജോലിക്കാരാണ്. ഇവർക്ക് കൃത്യമായി ശമ്പളം കൊടുക്കുന്നില്ലെന്ന ആരോപണവും ഉയരുന്നുണ്ട്.

അതിനാൽത്തന്നെ ഇത്തരത്തിൽ പല കാര്യങ്ങളും നടത്തിക്കൊടുക്കാൻ ആശുപത്രിയിലെ ജീവനക്കാർ രോഗികളോടും കൂട്ടിരിപ്പുകാരോടും മരിച്ചവരുടെ ബന്ധുക്കളോടും പണം ചോദിക്കുന്നുവെന്ന പല ആരോപണങ്ങളും ഇതിന് മുമ്പും ഉയർന്നിട്ടുള്ളതാണ്.

സംഭവം പരിശോധിക്കുമെന്നും എന്താണ് സംഭവിച്ചതെന്ന് കണ്ടെത്തുമെന്നും കടുത്ത നടപടി തന്നെ സ്വീകരിക്കുമെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കുന്നു.

Eng­lish summary;Must pay a bribe to get son’s dead­body; Par­ents begging

You may also like this video;

Exit mobile version