Site icon Janayugom Online

58 മത്സ്യത്തൊഴിലാളികളുടെ ജീവനെടുത്ത കേരളത്തിലെ ബര്‍മുഡ ട്രയാങ്കിള്‍

അന്താരാഷ്ട്ര സമുദ്ര നാവിക പാതകളില്‍ ഇന്നും ബര്‍മുഡ ട്രയാംഗിള്‍ ഒരു നിഗൂഢതയായി നിലനില്‍ക്കുന്നു. നിരവധി കപ്പലുകളാണ് ലക്ഷ്യസ്ഥാനത്ത് എത്താതെ ബര്‍മുഡ ട്രയാങ്കിളില്‍ വെച്ച് അപ്രത്യക്ഷമായത്. എന്നാല്‍ ശാസ്ത്രീയവും അമാനുഷികവുമായ പല വാദങ്ങള്‍ ബര്‍മുഡ ട്രയാംഗിളിനെ പറ്റി ചര്‍ച്ചയായിട്ടുണ്ട്. നമ്മുടെ കൊച്ചു കേരളത്തിലുമുണ്ട് നിഗൂഢതകള്‍ മറഞ്ഞിരിക്കുന്ന ഇതുപോലൊരു ബര്‍മുഡ ട്രയാങ്കിള്‍. 

തിരുവനന്തപുരം ജില്ലയിലെ അഞ്ചുതെങ്ങ് മുതലപ്പൊഴി തുറമുഖമാണ് കേരളത്തിലെ ബര്‍മുഡ ട്രയാങ്കിള്‍ എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരിക്കുന്നത്. കഴിഞ്ഞ കുറച്ചു കാലങ്ങളായി മത്സ്യത്തൊഴിലാളികളുടെ മരണപ്പൊഴിയായി മാറുകയാണ് മുതലപ്പൊഴി. 2011 മുതല്‍ 58 മത്സ്യത്തൊഴിലാളികളാണ് ഇവിടെ മുങ്ങിത്താഴ്ന്ന് മരിച്ചത്. തുറമുഖത്തിന്റെ കവാടത്തിലേക്ക് കടക്കുന്ന ബോട്ടുകളാണ് നിരന്തരം അപകടത്തില്‍പ്പെടുന്നത്. പൊലീസ് റിപ്പോർട്ട് പ്രകാരം 2016 മുതൽ ഇതുവരെ മുതലപ്പൊഴിയിലെ അപകടത്തിൽ 18 പേർ മരിച്ചു. തുറമുഖത്തിന്റെ അശാസ്ത്രീയ നിര്‍മ്മാണത്തിലെ പിഴവാണ് അപകടങ്ങള്‍ക്ക് കാരണമാകുന്നതെന്നാണ് ഫിഷറീസ് വകുപ്പ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നടന്ന അഴിമതികളുടെ പരമ്പരയാണ് മുതലപ്പൊഴി തുറമുഖ നിര്‍മ്മാണം.

അതേസമയം, മുതലപ്പൊഴി ഹാർബർ നിർമാണത്തിലെ അശാസ്ത്രീയത പരിഹരിക്കുമെന്നും ഹാർബറിന്റെ നീളം വർധിപ്പിക്കണമെന്നു നിർദേശിച്ച് ചെന്നൈ എൻഐഒടി (നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്നോളജി) കരടു റിപ്പോർട്ട് നൽകിയെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു. അന്തിമ റിപ്പോർട്ട് ലഭിച്ചശേഷം പൊതു അംഗീകാരം കൂടി നേടി പദ്ധതി നടപ്പാക്കും. മത്സ്യത്തൊഴിലാളികൾക്കു പരിശീലനം നൽകി മുതലപ്പൊഴി, വിഴിഞ്ഞം, കാസർകോട് എന്നിവിടങ്ങളിൽ റെസ്ക്യൂ ഫോഴ്സിനെ നിയോഗിക്കുമെന്നും മന്ത്രി നിയമസഭയിൽ അറിയിച്ചു. 

Eng­lish Sum­ma­ry : Mutha­lap­pozhi and rumours behind unsci­en­tif­ic con­struc­tion of port

You may also like this video :

Exit mobile version