Site icon Janayugom Online

മുട്ടിൽ മരം മുറി: പ്രതികള്‍ക്ക് കുരുക്ക് മുറുകുന്നു

വയനാട്ടിലെ മുട്ടിൽ മരംമുറി കേസിൽ പ്രധാന പ്രതി റോജി അഗസ്റ്റിൻ കർഷകരുടെ വ്യാജ ഒപ്പിട്ടതായി തെളിഞ്ഞതോടെ പ്രതികളുടെമേലുളള നിയമക്കുരുക്ക് മുറുകി. മുറിച്ചിട്ട ഈട്ടിത്തടി കൊണ്ടുപോകാൻ കർഷകരുടെ വ്യാജ ഒപ്പിട്ടാണ് ഇയാൾ അപേക്ഷ സമർപ്പിച്ചതെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
റവന്യൂ പട്ടയഭൂമികളിൽ നിന്നു മുറിച്ചത് സർക്കാർ ഉത്തരവുപ്രകാരം അനുവദനീയമായ മരങ്ങളാണെന്ന പ്രതികളുടെ വാദം ഈട്ടിത്തടികളുടെ ഡിഎൻഎ പരിശോധനയിൽ പൊളിഞ്ഞതിനു പുറമേ, മരം മുറിക്കുന്നതിന് വില്ലേജ് ഓഫീസിൽ നൽകിയ അപേക്ഷകളിൽ ഏഴെണ്ണത്തിലെ കയ്യക്ഷരം പ്രതികളിൽ ഒരാളുടേതാണെന്ന ഫോറൻസിക് പരിശോധനാഫലവും പുറത്തുവന്നിട്ടുണ്ട്. ഈ പരിശോധനാഫലങ്ങൾ പ്രതികൾക്കെതിരായ ശക്തമായ ശാസ്ത്രീയ തെളിവുകളാകുമെന്ന് നിയമരംഗത്തുള്ളവർ പറയുന്നു.
മരംമുറിയുമായി ബന്ധപ്പെട്ട കേസുകൾ പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്. കേസിൽ കുറ്റപത്ര സമർപ്പണം വൈകാതെ ഉണ്ടാകും. പൊതുമുതൽ നശിപ്പിച്ചതുള്‍പ്പെടെ പൊലീസ് രജിസ്റ്റർ ചെയ്തവയെല്ലാം ഒറ്റ കേസായാണ് അന്വേഷിക്കുന്നത്. മരങ്ങൾ മുറിച്ചവരും വിറ്റവരും വാങ്ങിയവരും വില്ലേജ് ഉദ്യോഗസ്ഥരുമടക്കം 13 പ്രതികളാണുള്ളത്.
റവന്യൂ പട്ടയഭൂമികളിലെ സ്വയംകിളിർത്തതും നട്ടുവളർത്തിയതുമായ മരങ്ങളിൽ ചന്ദനം ഒഴികെയുള്ളവ മുറിച്ചെടുക്കുന്നതിന് കൈവശക്കാരെ അനുവദിച്ച് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി 2020 ഒക്ടോബർ 24ന് ഉത്തരവായിരുന്നു. ഇതിന്റെ മറവിലാണ് വയനാട്ടിലടക്കം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഈട്ടി, തേക്ക് മുറി നടന്നത്. 1964ലെ കേരള ഭൂപതിവ് ചട്ടമനുസരിച്ച് കൈവശക്കാർക്കു പട്ടയം ലഭിച്ച സ്ഥലങ്ങളാണ് റവന്യൂ പട്ടയ ഭൂമി.
മുട്ടിലില്‍ 2020 നവംബർ, ഡിസംബർ, 2011 ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് ഈട്ടികള്‍ മുറിച്ചത്. ഇത് വിവാദമായതിനെത്തുടർന്ന് 2021 ജൂണില്‍ വനം വകുപ്പ് തടികൾ കസ്റ്റഡിയിലെടുത്ത് കുപ്പാടി ഡിപ്പോയിലേക്ക് മാറ്റി. മുട്ടിൽ സൗത്ത് വില്ലേജിൽ പട്ടികവർഗക്കാരും ചെറുകിട കർഷകരും അടക്കം 65 പേരുടെ പട്ടയഭൂമികളിലാണ് മരംമുറി നടന്നത്. മരങ്ങൾ മുറിക്കുന്നതിനുള്ള അനുമതിക്ക് ഭൂവുടമയാണ് വില്ലേജ് ഓഫീസിൽ അപേക്ഷ നൽകേണ്ടത്. ഇത്തരത്തിൽ ലഭിച്ച അപേക്ഷകളിൽ ഏഴെണ്ണത്തിലും കേസിലെ പ്രതികളിൽ ഒരാളായ വയനാട് വാഴവറ്റ റോജി അഗസ്റ്റിന്റേതാണ് എഴുത്തും ഒപ്പുമെന്നാണ് കൈയക്ഷരങ്ങളുടെ ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയത്.
2020 ഒക്ടോബർ 24ലെ സർക്കാർ ഉത്തരവിനു വിധേയമായാണ് മരങ്ങൾ മുറിച്ചതെന്നാണ് കേസിലെ മുഖ്യപ്രതികൾ വാദിക്കുന്നത്. എന്നാൽ 1964ലെ കേരള ഭൂപതിവ് ചട്ടമനുസരിച്ച് പട്ടയം അനുവദിക്കുന്നതിനും നൂറ്റാണ്ടുകൾ മുമ്പ് ഭൂമിയിൽ ഉണ്ടായിരുന്ന ഈട്ടിമരങ്ങളാണ് മുറിച്ചതിൽ അധികവുമെന്നാണ് തൃശൂർ പീച്ചിയിലെ വനം ഗവേഷണ കേന്ദ്രത്തിൽ ഡിഎൻഎ പരിശോധനയിൽ തെളിഞ്ഞത്. സർക്കാരിന് ഉടമാവകാശമുള്ള മരങ്ങൾ വെട്ടുന്നതു തടയുന്നതിൽ അന്നത്തെ ജില്ലാ കളക്ടറും വൈത്തിരി തഹസിൽദാരും ഗുരുതര വീഴ്ച വരുത്തിയെന്ന ആക്ഷേപവും നിലനിൽക്കുന്നുണ്ട്.

Eng­lish Sum­ma­ry: mut­til tree theft case: The noose tight­ens for the accused
You may also like this video;

Exit mobile version