Site icon Janayugom Online

കളമശേരി സ്ഫോടനം: വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കുവാന്‍ ശ്രമം നടന്നുവെന്ന് എം വി ഗോവിന്ദന്‍

കളമശേരി സ്ഫോടനത്തില്‍ വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കുവാന്‍ ചില ശക്തികള്‍ ശ്രമിച്ചെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. എകെജി സെന്ററില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് വര്‍ഗീയ സംഘര്‍ഷം സൃഷ്ടിച്ച് രാഷ്ട്രീയ നേട്ടം ഉണ്ടാക്കുവാന്‍ സാധിക്കുമോ എന്ന ചിലരുടെ ഉള്ളിലിരുപ്പാണ് പുറത്ത് വന്നത്. കേരളത്തിലെ എല്ലാ വിഭാഗങ്ങളും വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കുന്ന നിലപാടുകളെ ഒറ്റക്കെട്ടായി എതിര്‍ത്ത് നിലകൊണ്ടു. ഭരണപക്ഷവും പ്രതിപക്ഷവും യോജിച്ച നിലപാട് സ്വീകരിച്ചു. കേരളത്തിന്റെ മതനിരപേക്ഷ രാഷ്ട്രീയത്തിന്റെ കരുത്ത് ഒരിക്കല്‍കൂടി വ്യക്തമാക്കുന്ന സന്ദര്‍ഭമായിരുന്നു ഇതെന്നും അദ്ദേഹം പറഞ്ഞു.

കളമശേരി സ്ഫോടനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തിയ ഇടപെടലുകള്‍ പ്രശംസനീയമാണ്. ഒരു തരത്തിലുള്ള ഭീകരവാദ പ്രവര്‍ത്തനത്തിനും വര്‍ഗീയ ധ്രുവീകരണത്തിനുള്ള ഇടപെടലുകള്‍ക്കും ഇവിടെ സ്ഥാനമില്ലെന്ന പ്രഖ്യാപനമാണ് കേരളം നടത്തിയത്. എന്നാല്‍ നാടിന്റെയും ജനങ്ങളുടെയും താല്പര്യങ്ങള്‍ക്ക് വിരുദ്ധമായ നിലപാടാണ് ആര്‍എസ്എസും ബിജെപിയും സ്വീകരിച്ചത് എന്നത് ഗൗരവകരമായി പരിശോധിക്കണം. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ പ്രസ്താവന അപലപനീയമാണ്. കേന്ദ്രമന്ത്രി എന്ന നിലയില്‍ നിരുത്തരവാദപരമായ സമീപനമാണ് അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുള്ളത്. വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കുക എന്ന ഉദ്ദേശത്തിന്റെ ഫലമായാണ് ഇത്തരമൊരു പ്രസ്താവന.

കേരളത്തെ കലാപഭൂമി ആക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ തന്നെയാണ് ഇത്തരം പ്രസ്താവനകളെ കാണേണ്ടത്. എന്നാല്‍ കേരളം ഈ ദുഷ്ടലാക്കിനെ പൊളിച്ചു നല്‍കി എന്നതാണ് വസ്തുത. കഴിഞ്ഞ കുറച്ച് കാലമായി ന്യൂനപക്ഷ വിഭാഗങ്ങളെ തമ്മിലടിപ്പിക്കുക എന്ന അജണ്ട സംഘ്പരിവാര്‍ നടപ്പിലാക്കുവാന്‍ ശ്രമിക്കുകയാണ്.

എന്നാല്‍ മതനിരപേക്ഷതയുടെ ശക്തമായ അടിത്തറയില്‍ കെട്ടിപ്പടുത്ത നമ്മുടെ സമൂഹത്തില്‍ ആ അജണ്ടകള്‍ ഏശാതെ പോകുകയാണ് ചെയ്തതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. കളമശേരി ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് താന്‍ നടത്തിയ പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതിന്റെ ഭാഗമാണ് കെപിസിസി സൈബര്‍സെല്‍ തനിക്കെതിരെ കേസ് നല്‍കിയതെന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

Eng­lish Sum­ma­ry: mv govin­dan kala­massery bomb blast statement-clarification
You may also like this video

Exit mobile version