Site iconSite icon Janayugom Online

വിശ്വാസത്തിന്‍റെ പേരില്‍ ആരും കുതിര കയറാന്‍ വരേണ്ടന്ന് എം വി ഗോവിന്ദന്‍

സ്പീക്കര്‍ എ എന്‍ ഷംസീര്‍ മാപ്പുപറയുകയോ,തിരുത്തി പറയുകയോ ചെയ്യേണ്ട കാര്യമില്ലെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ . വിശ്വാസത്തിന്‍റെ പേരില്‍ ആരും കുതിരകയറാന്‍ വരേണ്ടതില്ലെന്നും പാര്‍ട്ടി മതവിശ്വാസങ്ങള്‍ക്ക് എതിരല്ലെന്നും എം വി ഗോവിന്ദന്‍ അഭിപ്രായപ്പെട്ടു.

ഗണപതിവിവാദത്തിന്‍റെ പിന്നിലുള്ളത് തെരഞ്ഞെടുപ്പ് രാഷട്രീയമാണ്. സ്പീക്കറുടെ പ്രസംഗം വ്യാഖ്യാനിച്ച് ഭിന്നതയുണ്ടാക്കാനാണ് ശ്രമം. അത്തരം ഭിന്നിപ്പുകള്‍ക്കെതിരെ ജാഗ്രത വേണം.കാവിവത്കരണത്തെ ശക്തമായിതന്നെ എതിർക്കും.ഗണപതി പ്ലാസ്റ്റിക് സർജറിയിലുടെ ഉണ്ടായതാണെന്ന് പറഞ്ഞത് പ്രധാനമന്ത്രി മോഡിയാണ്. 2014 ഒക്ടോബർ 25ന് മുംബെയിൽ റിലയൻസ് ഹോസ്പിറ്റൽ ഉദ്ഘാടനം ചെയ്യുമ്പോഴാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. അത് തെറ്റാണെന്ന് ശശിതരൂരും പറഞ്ഞിട്ടുണ്ട്. ഇതിൽ വിഡി സതീശന് എന്തെങ്കിലും പറയാനുണ്ടോ.

ശാസ്ത്രത്തെ ശാസ്ത്രമായും ചരിത്രത്തെ ചരിത്രമായും മിത്തിനെ മിത്തായും കാണാണമെന്നതാണ് പാര്‍ട്ടി നിലപാട്. വിശ്വാസികളുടേയും അവിശ്വാസികളുടെയും ജനാധിപത്യ അവകാശങ്ങൾക്ക് ഒപ്പംതന്നെയാണ് സിപിഐ (എം)പക്ഷെ പുരാണങ്ങളെയും മിത്തുകളേയും ചരിത്രത്തിന്റെ ഭാഗമാക്കി മാറ്റാനാണ് ആർഎസ്എസിന്റെ നീക്കം. ഗണപതിയും പുഷ്പക വിമാനവും എല്ലാം അവർ ചരിത്രത്തിലേക്ക് ചേർക്കുകയാണ്. മഹാത്മാഗാന്ധിയുടെ വധം, മുഗൾ ഭരണം, ഡാർവിന്റെ പരിണാമസിദ്ധാന്തം എന്നിവ പഠിപ്പിക്കേണ്ടതില്ല എന്ന് കൂടി വരുന്നിടത്താണ് അപകടം.

മതനിരപേക്ഷ രാജ്യമായ ഇന്ത്യയുടെ പ്രധാനമന്ത്രി ‚ബാബ്റി മസ്ജിദ് തകർത്ത സ്ഥലത്ത് നിർമ്മിക്കുന്ന ക്ഷേത്രത്തിന്റെ ചടങ്ങുകളിൽ പൂജാരിയെ പോലെ പങ്കെടുക്കുകയും പാർലമെൻറ് മന്ദിരത്തിനുള്ളിൽ ചെങ്കോൽ സ്ഥാപിക്കുകയും ചെയ്യുന്നത് ശരിയാണോ. 

അത്തരം നിലപാട് ജനാധിപത്യപരമാണോ ഇന്ത്യയുടെ ആദ്യപ്രധാനമന്ത്രി ജവഹർലാർ നെഹ്റു തികഞ്ഞ ഭൗതിക വാദിയായിരുന്നു. ബിജെപിയും സംഘപരിവാറും പറയുന്നത് ഏറ്റു പറയുന്നതിന് മുന്നേ കോൺഗ്രസുകാർ നെഹ്റുവിനെയൊന്ന് വായിച്ചു മനസിലാക്കണം എം വി ഗോവിന്ദന്‍ പറഞ്ഞു

Eng­lish Summary:
MV Govin­dan said that no one should come to ride a horse in the name of faith

You may also liken this video:

Exit mobile version