Site icon Janayugom Online

സ്വരാജ്യത്തിന് വേണ്ടിയുള്ള പലസ്തീന്റെ പോരാട്ടത്തിനൊപ്പമെന്ന് എം വി ഗോവിന്ദന്‍

സ്വരാജ്യത്തിന് വേണ്ടിയുള്ള പലസ്തീന്‍റെ പോരാട്ടത്തിനൊപ്പമാണ് സിപിഐഎമ്മെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഇസ്രായേലിന്‍റെ വംശഹത്യപരമായ ആക്രമത്തിനെതിരെ ലോകമെമ്പാടുമുള്ള രാജ്യങ്ങളും ജനങ്ങളും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയാണ്. ഇതിനൊപ്പം സിപിഎ(എം) പാലസ്തീന്‍ഐക്യദാര്‍ഢ്യ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്താകെ ശക്തിപ്പെടുത്തി സംഘടിപ്പിക്കുമെന്നും എം വി ഗോവിന്ദന്‍ അഭിപ്രായപ്പെട്ടു. 11 ന്‌ കോഴിക്കോട്‌ പാര്‍ട്ടി സംഘടിപ്പിക്കുന്ന പലസ്‌തീൻ ഐക്യദാർഢ്യ സദസിൽ ലീഗ്‌ പങ്കെടുക്കാത്തത്‌ സാങ്കേതിക കാരണങ്ങളാലാണ്‌ എന്നാണ്‌ നേതൃത്വം പറയുന്നത്‌. പരിപാടിക്ക്‌ ലീഗിന്റെ പിന്തുണയുണ്ട്‌. ലീഗിന്റെ സാങ്കേതിക പ്രശ്‌നം കോൺഗ്രസ്‌ വിലക്കാണ്‌. 

ഇ ടി മുഹമ്മദ്‌ ബഷീർ പങ്കെടുക്കാൻ താൽപര്യമുണ്ടെന്ന്‌ പറഞ്ഞത്‌ അതുകൊണ്ടാണ്‌. പലസ്‌തീൻ വിഷയത്തിലുള്ള നിലപാടിന്‌ അന്നും ഇന്നും നാളെയും സിപിഐ(എം)ന് വ്യത്യാസമില്ല. ഒരു നിലപാട്‌ തുടരും. ഏക സിവിൽകോഡ്‌ വിഷയത്തിലും പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. അത്‌ ഹിന്ദുത്വ അജണ്ടയാണെന്ന്‌ മനസ്സിലാക്കി പ്രതിരോധിക്കുന്നതിനാണ്‌ നേതൃത്വം നൽകിയത്‌. വംശഹത്യയെ പ്രതിരോധിക്കാൻ വർഗീയ ശക്തികൾ ഒഴികെയുള്ളവരുമായി സഹകരിക്കും.പലസ്‌തീൻ ഐക്യദാർഢ്യവുമായി കോൺഗ്രസ്‌ മുന്നോട്ടുപോകാൻ ഉദ്ദേശിക്കുന്നില്ല. ഒരു ഫൗണ്ടേഷന്റെ പേരിൽ മലപ്പുറത്ത്‌ നടത്തിയ പരിപാടിക്ക്‌ ആര്യാടൻ ഷൗക്കത്തിനെതിരായി നോട്ടീസ്‌ കൊടുത്തു. അതാണ്‌ കോൺഗ്രസ്‌ നിലപാട്‌. ഷൗക്കത്തിനെപ്പോലെയുള്ള കോൺഗ്രസുകാരേയും പാര്‍ട്ടി ക്ഷണിക്കും.

അദ്ദേഹത്തെപ്പോലെ ചിന്തിക്കുന്ന നിരവധി കോൺഗ്രസുകാരുണ്ട്‌. അവരെയെല്ലാം ഉൾക്കൊള്ളും. 1936 ൽ പലസ്‌തീൻ ദിനം ആചരിച്ച ചരിത്രമാണ്‌ ദേശീയ പ്രസ്ഥാനത്തിനുള്ളത്‌. ഗാന്ധിയും നെഹ്‌റുവും മുതൽ രാജീവ്‌ ഗാന്ധിവരെ ഈ നിലപാട്‌ തുടർന്നു. നരസിംഹറാവുവിന്റെ കാലത്താണ്‌ അത്‌ ഇസ്രയേലിന്‌ അനുകൂലമായി മാറ്റിയത്‌. കേരളത്തിലെ കോൺഗ്രസ്‌ ഇസ്രയേലിനൊപ്പമാണ്‌. ശശി തരൂരിന്റെ പ്രസംഗം കോൺഗ്രസ്‌ നിലപാടാണ്‌. ബിജെപിയുമായിവരെ സഖ്യമുണ്ടാക്കാനാണ്‌ അവരുടെ ശ്രമം. കേരളത്തിൽ ഇഡി വരുന്നത്‌ ശരിയാണെന്നും, തങ്ങൾക്കെതിരായി വരുമ്പോൾ മാത്രം വേട്ടയാടലാണെന്നും പറയുന്നത്‌ അതുകൊണ്ടാണ്‌.അമേരിക്കൻ സ്‌റ്റേറ്റ്‌ സെക്രട്ടറി ഇസ്രയേൽ സന്ദർശിച്ചശേഷം നവംബർ എട്ടിന്‌ ഇന്ത്യയിൽ വരികയാണ്‌.

രാജ്യത്ത്‌ ശക്തമായ പ്രതിഷേധം 7,8,9 തീയതികളിൽ നടക്കും. വിശാലമായി ജനങ്ങളെ അണിനിരത്തും. പലസ്‌തീനെതിരെ കടുത്ത കടന്നാക്രമണമാണ്‌ ഇസ്രായേലിനെ ശക്തിപ്പെടുത്തിക്കൊണ്ടിരിക്കുന്നത്‌. യുഎസ്‌ പിന്തുണയോടെ ലോക സാമ്രാജ്യത്വം ഈ ദൗത്യം ഇസ്രയേലിനെ ചുമതലപ്പെടുത്തിയിരിക്കുകയാണ്‌. ഏറ്റവും ഉയർന്ന നിലവാരമുള്ള ആയുധങ്ങൾ ഇസ്രയേലിന്‌ നൽകിവരികയാണ്‌. കുട്ടികളെയും സ്‌ത്രീകളെയും നശിപ്പിക്കുന്നതിന്‌ ആ ആയുധമാണ്‌ ഉപയോഗിക്കുന്നത്‌. ഇതുകൂടാതെ അമേരിക്ക 400 കോടിയിലധികം ഡോളർ വർഷംതോറും നൽകുന്നു.ഇസ്രായേലിന് ‌ അനുകൂലമായ നിലപാട്‌ തന്നെയാണ്‌ കേന്ദ്ര സർക്കാരിനും. യുദ്ധം അവസാനിപ്പിക്കുക എന്നത്‌ യുഎൻ അസംബ്ലി പ്രമേയം അംഗീകരിച്ചത്‌. 

എന്നാൽ ഗാസയിലും പലസ്‌തീന്റെ വിവിധ ഭാഗങ്ങളിലും ഇസ്രയേൽ ബോംബിട്ട്‌ തകർക്കുകയാണ്‌. യുഎൻ തീരുമാനം ബാധകമല്ല എന്ന ഫാസിസ്‌റ്റ്‌ നിലപാടാണ്‌ എടുത്തുകൊണ്ടിരിക്കുന്നത്‌. ഇതിനെതിരായി ലോകവ്യാപകമായി പ്രതിഷേധം ഉയർന്നുവരികയാണ്‌. ഇസ്രയേലിന്റെ മനുഷ്യത്വരഹിതമായ പ്രവർത്തനങ്ങൾക്കെതിരെ ലണ്ടനിൽ നടന്ന പ്രതിഷേധത്തിൽ 3 ലക്ഷത്തിലധികമാളുകളാണ്‌ പങ്കെടുത്തത്‌. യൂറോപ്പിലാകെ വൻ പ്രതിഷേധ പ്രകടനങ്ങൾ നടന്നുവരികയാണ്‌. അമേരിക്കയിലും ജൂത ഗ്രൂപ്പുകളാണ്‌ ഇസ്രയേലിനെതിരെ പ്രതിഷേിച്ചത് എം വി ഗോവിന്ദന്‍ അഭിപ്രായപ്പെട്ടു 

Eng­lish Summary:
MV Govin­dan with Palestine’s strug­gle for a state

You may also like this video:

Exit mobile version