Site iconSite icon Janayugom Online

മ്യാന്‍മറിന്റെ ആക്ടിംങ് പ്രസിഡന്റ് മിന്റ് സ്വെ അന്തരിച്ചു

മ്യാൻമറിന്റെ ആക്ടിങ് പ്രസിഡന്റ് മിന്റ് സ്വെ (74) അന്തരിച്ചു. അസുഖബാധിതനായി ചികിത്സയിലിരിക്കെയാണ് അന്ത്യമെന്ന് സൈന്യം അറിയിച്ചു. തലസ്ഥാനമായ നെയ്പിഡോയിലെ സൈനിക ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. നാല് വർഷം മുമ്പാണ് സൈന്യം മിന്റ് സ്വെയെ പ്രസിഡന്റായി നിയമിച്ചത്. രോഗബാധിതനായതിനെത്തുടർന്ന് ഒരു വർഷം മുമ്പ് പ്രസിഡന്റ് ചുമതലകൾ സജീവമായി നിർവഹിക്കുന്നതിൽ നിന്ന് പിൻവാങ്ങിയിരുന്നു.

സംസ്കാരം ഔദ്യോ​ഗിക ബഹുമതികളോടെ നടക്കുമെന്ന് സൈന്യം അറിയിച്ചു. എന്നാൽ സംസ്കാര തിയതി അറിയിച്ചിട്ടില്ല. മ്യാൻമറിന്റെ അധികാരം സൈന്യം പിടിച്ചെടുത്തതിനെത്തുടർന്ന്, 2021 ഫെബ്രുവരി 1‑ന് മിന്റ് സ്വെ ആക്ടിംഗ് പ്രസിഡന്റായി. നാഷണൽ ഡിഫൻസ് ആൻഡ് സെക്യൂരിറ്റി കൗൺസിലിന്റെയും അധ്യക്ഷനായിരുന്നു.

2011 നും 2016 നും ഇടയിൽ യാങ്കോണിന്റെ മുഖ്യമന്ത്രിയായിരുന്നു മിന്റ് സ്വെ. മുൻ സൈനിക സർക്കാരിന്റെ കീഴിൽ വർഷങ്ങളോളം പ്രാദേശിക സൈനിക കമാൻഡിന് നേതൃത്വം നൽകി. അന്താരാഷ്ട്രതലത്തിൽ കുങ്കുമ വിപ്ലവം എന്നറിയപ്പെടുന്ന 2007 ൽ ബുദ്ധ സന്യാസിമാരുടെ നേതൃത്വത്തിൽ നടന്ന ജനകീയ പ്രതിഷേധത്തിനിടെ ഡസൻ കണക്കിന് ആളുകളുടെ മരണത്തിന് കാരണമായ അടിച്ചമർത്തൽ നടപടിക്ക് അദ്ദേഹം നേതൃത്വം നൽകി. 

Exit mobile version