Site icon Janayugom Online

നാഗാലാന്‍ഡ് തെരഞ്ഞെടുപ്പ്: വനിതാ സ്ഥാനാര്‍ത്ഥികള്‍ നാലുപേര്‍ മാത്രം

election

നാഗാലാന്‍ഡിന് വനിതാ പ്രതിനിധിയെന്ന കാത്തിരിപ്പ് ഇത്തവണയും നീണ്ടേക്കും.
184 പേരടങ്ങുന്ന സ്ഥാനാര്‍ത്ഥി പട്ടികയില്‍ നാല് വനിതകള്‍ മാത്രമാണ് ഉള്ളത്. അതേസമയം സംസ്ഥാനത്തെ മൊത്തം വോട്ടര്‍മാരില്‍ ഏകദേശം പകുതിപേരും (49.79 ശതമാനം) വനിതകളാണ്. 2018ലെ തെരഞ്ഞെടുപ്പില്‍ അഞ്ച് വനിതാ സ്ഥാനാര്‍ത്ഥികള്‍ മത്സരരംഗത്തുണ്ടായിരുന്നു. 

1963ല്‍ നാഗാലാന്‍ഡ് രൂപീകൃതമായതു മുതല്‍ 14 നിയമസഭാ തെരഞ്ഞെടുപ്പുകളാണ് നടന്നിട്ടുള്ളത്. എന്നാല്‍ ഒരു വനിത പോലും ഇതുവരെ എംഎല്‍എ സ്ഥാനത്ത് എത്തിയിട്ടില്ല. എന്‍ഡിപിപി സീറ്റില്‍ ദിമാപൂര്‍ മൂന്നില്‍ നിന്ന് മത്സരിക്കുന്ന ഹെകാനി ജക്കാലു, സല്‍ഹൗതുഓനുവോ ക്രൂസേ (വെസ്റ്റേണ്‍ അംഗാമി) കോണ്‍ഗ്രസിന്റെ റോസി തോംസണ്‍ (ടേനിങ്), ബിജെപിയുടെ കഹുലി സെമ (അതോയ്സു) എന്നിവരാണ് ഇത്തവണ സ്ഥാനാര്‍ത്ഥി പട്ടികയിലുള്ള വനിതകള്‍. 

നാഗാലാൻഡ് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്ക് ഒരു രാഷ്ട്രീയ പാർട്ടിയിൽ നിന്ന് ടിക്കറ്റ് ലഭിക്കുക എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. 2017ല്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ സംസ്ഥാന സര്‍ക്കാര്‍ 33 ശതമാനം വനിത സംവരണം ഏര്‍പ്പെടുത്താന്‍ ശ്രമം നടത്തിയിരുന്നെങ്കിലും വലിയ പ്രതിഷേധങ്ങളെ തുടര്‍ന്ന് മാറ്റിവയ്ക്കുകയായിരുന്നു. അന്ന് നടന്ന പ്രതിഷേധങ്ങളില്‍ രണ്ട് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഈ മാസം 27ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഇവര്‍ നാഗാലാന്‍ഡിന്റെ ചരിത്രം തിരുത്തിക്കുറിക്കുമോ എന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ നിരീക്ഷകര്‍. 

Eng­lish Sum­ma­ry: Naga­land Elec­tions: Only Four Women Candidates

You may like this video like this video

Exit mobile version