Site iconSite icon Janayugom Online

നരേന്ദ്ര മോഡി ഇന്ത്യയിലെ സ്ത്രീകളോട് മാപ്പ് പറയണം: ബിനോയ് വിശ്വം

ബിൽക്കീസ് ബാനു കൂട്ടബലാത്സംഗ കേസിലെ പ്രതികളെ വിട്ടയച്ച ഗുജറാത്ത് സർക്കാർ നടപടി സുപ്രീം കോടതി റദ്ദാക്കിയ സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ത്യയിലെ സ്ത്രീകളോട് മാപ്പ് പറയണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.

21 വയസുള്ള ബിൽക്കീസ് ബാനുവിനെ ബന്ധുക്കൾ നോക്കിനിൽക്കെയാണ് കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയത്. അവരുടെ കൺമുന്നിലാണ് ഉറ്റവരെ കൊന്നത്. അതിൽ ഒരു തുള്ളി കണ്ണീർ പൊഴിക്കാത്ത മോഡിയാണ് തൃശൂരിൽ വന്ന് സ്ത്രീകൾക്ക് ഗ്യാരന്റി നൽകുന്നത്. രാജ്യത്തെ സ്ത്രീകളും ബാലികമാരും കൊല്ലപ്പെട്ടപ്പോഴും ബലാത്സംഗം ചെയ്യപ്പെട്ടപ്പോഴും നിശബ്ദനായിരുന്ന പ്രധാനമന്ത്രി തൃശൂരിലെത്തി നാടകം കളിക്കുകയായിരുന്നു. ഈ മോഡിയാണ് നഗ്‌നരാക്കി ആട്ടിയോടിക്കപ്പെട്ട മനുഷ്യരെ കാണാൻ ഒറ്റത്തവണ പോലും മണിപ്പൂരിൽ പോകാതിരുന്നത്. നരേന്ദ്രമോഡിയും പാർട്ടിയും സ്ത്രീകളോട് കാണിക്കുന്ന ക്രൂരതയ്ക്ക് പകരമായി വരുന്ന തെരഞ്ഞെടുപ്പിൽ സ്ത്രീകൾ ബിജെപിക്കെതിരെ കൂട്ടമായി വോട്ട് ചെയ്യും. എല്ലായിടത്തും ബിജെപിക്കെതിരെ വിജയമുണ്ടാകും. കേരളത്തിലെ 20 സീറ്റുകളിലും എൽഡിഎഫ് വിജയിക്കും. തൃശൂരിൽ ഉജ്വലമായ വിജയമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസും ബിജെപിയും തമ്മിലാണ് തൃശൂരിൽ മത്സരമെന്നുളള ടി എൻ പ്രതാപന്റെ പ്രസ്താവന, പരാജയം ഉറപ്പായ സുഹൃത്തിന്റെ ജല്പനമാണ്. മൂന്നാം സ്ഥാനമാകാതിരിക്കാൻ പ്രതാപൻ ശ്രദ്ധിക്കണം. സ്വയംസേവകിന്റെ കുപ്പായമിടുന്നതിൽ അഭിമാനിക്കുന്ന മോഡിയുടെ ആർഎസ്എസിൽ ഒറ്റ സ്ത്രീകൾ പോലുമില്ല. അതൊരു സ്ത്രീവിരുദ്ധ സംഘമാണ്. ബിജെപിയുമായി ചങ്ങാത്തം കൂടുന്ന കേരളത്തിലെ കോൺഗ്രസിനെയും ജനങ്ങള്‍ പരാജയപ്പെടുത്തുമെന്ന് ബിനോയ് വിശ്വം തൃശൂരിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

Eng­lish Sum­ma­ry: Naren­dra Modi should apol­o­gize to women of India: Binoy Vishwam

You may also like this video

Exit mobile version