Site icon Janayugom Online

നാസയുടെ ചാവേര്‍ ദൗത്യം: ‘ഡാര്‍ട്ട്’ വിക്ഷേപിച്ചു

ഛിന്നഗ്രഹത്തിൽ ബഹിരാകാശ പേടകം ഇടിച്ചിറക്കുക എന്ന ലക്ഷ്യത്തോടെ നാസയുടെ ‘ഡാർട്ട്’ പദ്ധതി വിക്ഷേപിച്ചു. ഭൂമിയുടെ നിലനിൽപ്പിന് ഭീഷണി സൃഷ്ടിച്ചേക്കാവുന്ന ബഹിരാകാശ ശിലകളുടെ സഞ്ചാരപാതയിൽ മാറ്റമുണ്ടാക്കാൻ കഴിയുമോ എന്നതാണ് പരീക്ഷണം.
ഡബിൾ ആസ്ട്രോയിഡ് റീഡയറക്ടഷൻ ടെസ്റ്റ് (ഡാർട്ട്) എന്നാണ് പദ്ധതിയുടെ പേര്. 1344 പൗണ്ട് ഭാരമുള്ള ഡാർട്ടിന് 59 അടിയാണ് നീളം. സ്പേസ് എക്സിന്റെ ഫാൽക്കൺ 9 റോക്കറ്റിലായിരുന്നു വിക്ഷേപണം. മണിക്കൂറിൽ 15000 മൈൽ വേഗത്തിൽ സഞ്ചരിക്കുന്ന പേടകം 2022 ൽ ലക്ഷ്യത്തിലെത്തും. 

ഭൂമിയിൽ നിന്ന് 6.8 ദശലക്ഷം മൈലുകൾ അകലെയുള്ള ഡിഡിമോസ് എന്ന് വിളിക്കപ്പെടുന്ന ഛിന്നഗ്രഹത്തെ ഭ്രമണം ചെയ്യുന്ന ചെറിയ ഛിന്നഗ്രഹമായ ഡിമോർഫസിലാണ് പേടകം ഇടിച്ചിറക്കുക. 525 അടി വ്യാസമാണ് ഡിമോർഫസിനുള്ളത്. ഇതിനെ തകർക്കാൻ പേടകത്തിന് സാധിക്കില്ല. എങ്കിലും ഇതിന്റെ സഞ്ചാര പഥത്തിൽ മാറ്റം വരുത്താൻ സാധിച്ചേക്കുമെന്നാണ് കണക്കുകൂട്ടൽ. 

കൂട്ടിയിടിക്ക് പത്ത് ദിവസം മുമ്പ് ലിസിയ ക്യൂബ് എന്ന ഒരു ചെറിയ ഇറ്റാലിയൻ ബഹിരാകാശ പേടകം ഡാർട്ടിൽ നിന്ന് വേർപെടും. ഈ പേടകം കൂട്ടിയിടിയുടെ ദൃശ്യങ്ങൾ ഭൂമിയിലേക്ക് അയക്കും. ഡാർട്ടുമായുണ്ടായ കൂട്ടിയിടിയുടെ അനന്തര ഫലം പഠിക്കാൻ യൂറോപ്യൻ സ്പേസ് എജൻസി ഹെര എന്ന പേരിൽ മറ്റൊരു പേടകം 2026 ൽ വിക്ഷേപിക്കുന്നുമുണ്ട്.
eng­lish summary;NASA Mis­sion’­Dart’ launched
you may also like this video;

Exit mobile version