Site icon Janayugom Online

നിർദ്ദിഷ്ട ദേശീയ പാത നിർമ്മാണം; പൊതുജനങ്ങളുടെ യാത്ര ചെയ്യാനുള്ള അവകാശത്തെ തടസ്സപ്പെടുത്തി അധികൃതർ

road

തീരദേശ മേഖലയിൽ ദേശീയ പാത നിർമ്മാണം പുരോഗമിക്കുന്ന സാഹചര്യത്തിൽ പലയിടങ്ങളിലും പൊതുജനങ്ങളെ അനാവശ്യമായി ബുദ്ധിമുട്ടിക്കുകയാണെന്ന ആക്ഷേപം ശരി വെക്കുന്നതാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ അധികൃതർ നടത്തിയ പ്രവർത്തികൾ. എടത്തിരുത്തി പഞ്ചായത്തിലെ ചെന്ത്രാപ്പിന്നി പതിനേഴാം കല്ല് പെട്രോൾ പമ്പിന് കിഴക്കുവശം പഞ്ചായത്ത് റോഡ് പോകുന്ന പ്രദേശത്തു ചെമ്മണ്ണടിച്ച് പൊതുജനങ്ങൾക്ക് യാത്ര ചെയ്യാൻ പറ്റാത്ത വിധം ദുഷ്കരമാക്കിയിരുന്നു. കിഴക്കൻ മേഖലയിൽ നിന്നും വിദ്യാർഥികൾ ഉൾപ്പെടെയുള്ള പൊതുജനങ്ങൾ ദേശീയ പാതയിലേക്ക് എത്താൻ ഉപയോഗിക്കുന്ന നിലവിലെ ഏക സഞ്ചാര മാർഗ്ഗമാണ് ഇത് . ദേശീയ പാതയിലേക്ക് എത്താവുന്ന എസ്.എൻ.വിദ്യാഭവൻ റോഡ് വാട്ടർ അഥോറിറ്റിയുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടു പൊളിച്ചിട്ടിരിക്കുകയാണ്.

ഇങ്ങനെയുള്ള സാഹചര്യത്തിൽ കിഴക്കൻ മേഖലയിലെ പ്രദേശവാസികൾക്ക് സമീപത്തെ ദേശീയ പാതയിലേക്ക് എത്താൻ യാത്ര ചെയ്യേണ്ട റോഡിൽ ചെമ്മണ്ണടിച്ചതു മൂലം കാൽനട യാത്രക്കാർ ഉൾപ്പെടെയുള്ളവർക്കു സഞ്ചരിക്കാൻ വലിയ രീതിയിലുള്ള ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു. മഴ തുടർച്ചയായി പെയ്തതോടെ ചെമ്മണ്ണ് റോഡിൽ പരന്നിട്ടുണ്ട്. ഇത് കാരണം സ്കിഡ് ആയി അപകടം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇരുചക്ര വാഹനത്തിൽ പ്രസ്തുത റോഡിലൂടെ യാത്ര ചെയ്ത സ്ത്രീ യാത്രക്കാർ കഴിഞ്ഞ ദിവസം സ്കിഡ് ആയി റോഡിൽ വീണിരുന്നു. അപകടങ്ങൾ വർധിച്ചതോടെ ജോലിക്കാർ ഉൾപ്പെടെയുള്ള നിരവധി ആളുകൾ കിലോമീറ്ററുകളോളം ദൂരം അധികം സഞ്ചരിച്ചാണ് ലക്ഷ്യ സ്ഥാനങ്ങളിൽ എത്തുന്നത്. വിവിധ ആവശ്യങ്ങൾക്കായി സർക്കാർ ഓഫീസുകളിലേക്ക് എത്തിപ്പെടാനും പൊതുജനങ്ങൾ ഏറെ ദുരിതം അനുഭവിക്കേണ്ട അവസ്ഥയാണ്.

നാലുവരിപ്പാതയുടെ വർക്കുമായി ബന്ധപ്പെട്ട് ടോറസുകൾ പ്രതിദിനം ഇതിലൂടെ പോകുമ്പോൾ റോഡിലെ ചെളി വർധിക്കുകയാണെന്നു സമീപവാസികൾ പറഞ്ഞു. പൊതുജനങ്ങളുടെ യാത്ര അവകാശം ഹനിക്കുന്ന നിർമ്മാണ കമ്പനി അധികൃതരുടെ നിലപാട് തിരുത്തണമെന്ന് നാട്ടുകാർ ശക്തമായി ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ വാർഡ് മെമ്പർ, എടത്തിരുത്തി പഞ്ചായത്ത് പ്രസിഡന്റ് , എംഎൽഎ എന്നിവർ ഇടപെട്ടു ശാശ്വതമായ പരിഹാരം ഉണ്ടാക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. പ്രദേശവാസികൾക്ക് ദുരിതം സൃഷ്ടിക്കുന്ന വിധത്തിലുള്ള പ്രവർത്തനങ്ങൾ നടത്തുന്ന നിർമ്മാണ കമ്പനിയുടെ നിലപാടിനെതിരെ സിപിഐ ടിഎംആർ ബ്രാഞ്ചും പ്രതിഷേധം ഉയർത്തിക്കഴിഞ്ഞു. പ്രശ്‌നത്തിന് പരിഹാരം കണ്ടിട്ടില്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് നാട്ടുകാരും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കയ്പമംഗലം പഞ്ചായത്ത് പരിധിയിലെ വിവിധയിടങ്ങളിൽ നിർമ്മാണ കമ്പനി അധികൃതർ വെള്ളക്കെട്ട് വിഷയം ഉണ്ടാക്കുകയും പരിഹാര നടപടികൾ സ്വീകരിക്കാത്തതിനെ തുടർന്ന് ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ ദേശീയ പാത നിർമ്മാണം തടസ്സപ്പെടുത്തി പ്രതിഷേധം നടത്തിയിരുന്നു. ഇതേ തുടർന്നാണ് അധികൃതർ വെള്ളക്കെട്ട് ഒഴിവാക്കാൻ നടപടികൾ കൈക്കൊണ്ടത്.

You may also like this video

Exit mobile version