Site iconSite icon Janayugom Online

ദേശീയപാതാ വികസനം; വേഗത്തിലാക്കാന്‍ സംസ്ഥാനം ഇടപെടും

സംസ്ഥാനത്തെ ദേശീയപാതാ വികസനത്തിനുള്ള പദ്ധതി പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ സംസ്ഥാനം ഇടപെടും. പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ നേതൃത്വത്തില്‍ നടത്തിയ ഉന്നതതല യോഗത്തിലാണ് തീരുമാനം.
കൊല്ലം-ആഞ്ഞിലിമൂട്, കോട്ടയം-പൊന്‍കുന്നം, മുണ്ടക്കയം-കുമളി, ഭരണിക്കാവു മുതല്‍ അടൂര്‍-പ്ലാപ്പള്ളി-മുണ്ടക്കയം, അടിമാലി ജംഗ്ഷന്‍-കുമളി എന്നിവയുടെ നിര്‍മ്മാണ പദ്ധതികള്‍ വേഗത്തിലാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ഇടപെടുക. പദ്ധതിക്കുള്ള അംഗീകാരം നേടിയെടുക്കുന്നതിന് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുവാന്‍ വകുപ്പ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. 

62.1 കിലോമീറ്ററില്‍ കൊല്ലം-ആഞ്ഞിലിമൂട് റോഡ് വികസിപ്പിക്കുന്നതിനാണ് വിഭാവനം ചെയ്യുന്നത്. ഭൂമി ഏറ്റെടുക്കലിന്റെ ഭാഗമായുള്ള മൂന്ന് എ നോട്ടിഫിക്കേഷനും 30.3 കിലോമീറ്റര്‍ വരുന്ന കോട്ടയം-പൊന്‍കുന്നം റോഡ് വികസിപ്പിക്കുന്നതിനുള്ള അലൈന്‍മെന്റ് തയ്യാറാക്കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. 55.15 കിലോ മീറ്ററില്‍ മുണ്ടക്കയം-കുമളി റോഡും, 116.8 കിലോമീറ്ററില്‍ ഭരണിക്കാവു മുതല്‍ അടൂര്‍-പ്ലാപ്പള്ളി-മുണ്ടക്കയം വരെ വികസിപ്പിക്കുന്നതിനും ഉള്ള അലൈന്‍മെന്റ് അംഗീകരിച്ചിട്ടുണ്ട്.
അടിമാലി ജംഗ്ഷന്‍-കുമളി വരെ 83.94 കിലോമീറ്ററില്‍ പുതുക്കിയ അലൈന്‍മെന്റും തയ്യാറാക്കി. ഈ റോഡുകളുടെ പദ്ധതി രേഖ വേഗത്തില്‍ തയ്യാറാക്കുന്നതിന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തില്‍ ഇടപെടാനാണ് തീരുമാനിച്ചത്. 

ഭരണിക്കാവ്-അടൂര്‍-പത്തനംതിട്ട‑മൈലപ്ര റോഡിലെയും കണമല–എരുമേലി റോഡിലേയും പെര്‍ഫോമെന്‍സ് ബേസ്ഡ് മെയിന്റനന്‍സ് കോണ്‍ട്രാക്ട് പ്രവൃത്തിയുടെ വിശദാംശങ്ങളും മന്ത്രി പരിശോധിച്ചു. ശബരിമല തീര്‍ത്ഥാടനം ആരംഭിക്കും മുമ്പ് രണ്ടു റോഡുകളും പൂര്‍ണ ഗതാഗത യോഗ്യമാക്കുവാന്‍ മന്ത്രി നിര്‍ദ്ദേശിച്ചു.
ദേശീയപാതാ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കേരളത്തിലെ പ്രവൃത്തികളെല്ലാം സമയബന്ധിതമായി പൂര്‍ത്തിയാക്കുകയാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. എല്ലാ പ്രവൃത്തികളും കൃത്യമായ ഇടവേളകളില്‍ പരിശേോധിക്കും. പ്രവൃത്തിക്ക് അംഗീകാരം ലഭിക്കുന്നതിന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രിയുമായി അടക്കം ചര്‍ച്ച നടത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
വകുപ്പു സെക്രട്ടറി കെ ബിജു, അഡീഷണല്‍ സെക്രട്ടറി ഷിബു എ, ചീഫ് എന്‍ജിനിയര്‍മാരായ അജിത് രാമചന്ദ്രര്‍, അന്‍സാര്‍ എം എന്നിവരും യോഗത്തില്‍ പങ്കെടുത്തു. 

Exit mobile version