രാജ്യവ്യാപകമായി വോട്ടര്‍പട്ടികയിലെ പ്രത്യേക തീവ്ര പരിഷ്‌കരണം (എസ്‌ഐആര്‍) ഇന്ന് പ്രഖ്യാപിച്ചേക്കും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ ഇന്ന് മാധ്യമങ്ങളെ കാണും. വൈകിട്ട് 4.15ന് വിഗ്യാൻ ഭവനിലാണ് വാർത്താ സമ്മേളനം. കേരളം, തമിഴ്‌നാട്, പുതുച്ചേരി എന്നിടങ്ങളിലെ എസ്ഐആർ സംബന്ധിച്ച വിശദ വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിക്കുമെന്നാണ് സൂചന.
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തു തന്നെ നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിലായിരിക്കും ആദ്യഘട്ടത്തില്‍ എസ്‌ഐആര്‍ നടപ്പിലാക്കുക. കേരളം, തമിഴ്‌നാട്, പുതുച്ചേരി, പശ്ചിമ ബംഗാള്‍, അസം തുടങ്ങി 10 സംസ്ഥാനങ്ങളായിരിക്കും ആദ്യഘട്ട എസ്‌ഐആറില്‍ ഉള്‍പ്പെടുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്. രാജ്യവ്യാപക എസ്ഐആര്‍ നടപ്പാക്കുന്നതിനുള്ള സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും തയ്യാറെടുപ്പ്, കഴിഞ്ഞയാഴ്ച ചീഫ് ഇലക്ടറല്‍ ഓഫിസര്‍മാരുടെ (സിഇഒ) സമ്മേളനത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ വിലയിരുത്തിയിരുന്നു.
ബിഹാർ മാതൃകയിൽ മൂന്ന് മാസത്തിനുള്ളിൽ നടപടികൾ പൂർത്തിയാക്കാനാണ് നീക്കം. തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിൽ ആധാർ തിരിച്ചറിയൽ രേഖ മാത്രമായാണ് പരിഗണിക്കുക. പൗരത്വം തെളിയിക്കാൻ തെരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശിക്കുന്ന മറ്റു 11 രേഖകൾ ഹാജരാക്കേണ്ടിവരും.

