Site icon Janayugom Online

വിചാരണക്കോടതി വെറുതെ വിട്ട പ്രതിക്ക് ഹൈക്കോടതി ജീവപര്യന്തം വിധിച്ചു

പെരുമ്പാവൂർ വട്ടയ്ക്കാട്ടുപടിയിൽ പ്ലൈവുഡ് വ്യാപാരിയായ നൗഷാദിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി റഷീദിന് ഹൈക്കോടതി ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ചു. കൊലക്കുറ്റത്തിന് തെളിവുണ്ടെന്ന് വിലയിരുത്തിയാണ് കോടതിയുടെ വിധി. കേസിൽ വിചാരണക്കോടതി പ്രതിയെ വെറുതെ വിട്ടിരുന്നു.

2015 മെയ് അഞ്ചിനാണ് നൗഷാദ് കൊല്ലപ്പെടുന്നത്. നൗഷാദിന്റെ പ്ലൈവുഡ് കമ്പനിയിലെ ജീവനക്കാരൻ ആയിരുന്നു പ്രതി റഷീദ്. തന്റെ ഭാര്യയ്ക്ക് നൗഷാദുമായി അടുപ്പം ഉണ്ടെന്ന സംശയമാണ് കൊലപാതകത്തിന് കാരണം. ബൈക്കിൽ പോയ നൗഷാദിനെ കാർ ഇടിച്ചു വീഴ്ത്തുകയും കത്തി കൊണ്ട് കുത്തിക്കൊലപ്പെടുത്തുകയും ചെയ്തുവെന്നാണ് പ്രോസിക്യൂഷൻ കേസ്.

മൂവാറ്റുപുഴ അഡീഷണൽ സെഷൻസ് കോടതി വിചാരണയ്ക്ക് ശേഷം 2019 മെയ് 25 ന് പ്രതിയെ വെറുതെ വിട്ടു. ഇതിനെതിരെ നൗഷാദിന്റെ ഭാര്യ അല്ലി നൗഷാദും സർക്കാരും നൽകിയ അപ്പീലുകൾ അനുവദിച്ചുകൊണ്ടാണ് ജസ്റ്റിസ് വിനോദ് ചന്ദ്രൻ, ജസ്റ്റിസ് സി ജയചന്ദ്രൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.

റീജണൽ കെമിക്കൽ ലാബിലെ പരിശോധനാഫലം ലഭ്യമായിരിക്കെ, സെഷൻസ് ജഡ്ജി കോടതിമുറിയിൽ വെച്ച് കത്തിയിലെ രക്തക്കറ പരിശോധിച്ചത് ശരിയല്ല. ജഡ്ജി ഫൊറൻസിക് വിദഗ്ധൻ അല്ലെന്നും ഹൈക്കോടതി പറഞ്ഞു.

കാർ ഇടിച്ചു വീഴ്ത്തിയതും കത്തി കൊണ്ട് കുത്തിയതും കൊല്ലുക എന്ന ലക്ഷ്യത്തോടെയാണ്. പ്രതിയെ വിട്ടയച്ചത് നിയമപരമല്ലെന്നും ഹൈക്കോടതി വിലയിരുത്തി. പ്രതിയെ നേരിട്ടുവിളിച്ചു വരുത്തി ശിക്ഷ സംബന്ധിച്ച് ഹൈക്കോടതി വാദം കേട്ടു. പിഴത്തുകയായ രണ്ടു ലക്ഷം രൂപ മരിച്ചയാളുടെ ഭാര്യയ്ക്കും മക്കൾക്കും നൽകണമെന്നും ഹൈക്കോടതി നിർദേശിച്ചു.

eng­lish sum­ma­ry; naushad mur­der case; the high court sen­tenced accused to life imprisonment

you may also like this video;

Exit mobile version