Site icon Janayugom Online

മനുഷ്യമഹാസമുദ്രമായി നവകേരള സദസ്

അക്ഷരാര്‍ത്ഥത്തില്‍ മനുഷ്യമഹാസമുദ്രമായി നവകേരളസദസുകള്‍. നട്ടുച്ചവെയിലിനെയും മഴയെയും അവഗണിച്ച് ഇന്നലെയും ഓരോ കേന്ദ്രത്തിലും ഒഴുകിയെത്തിയത് അനേകായിരങ്ങള്‍. മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളിലേക്കെത്തുന്ന നവകേരള സദസ് കണ്ണൂര്‍ ജില്ലയിലെ പര്യടനം പൂര്‍ത്തിയാക്കി വയനാട്ടിലേക്ക്. 

ഇന്ന് കൂത്തുപറമ്പ്, മട്ടന്നൂര്‍, പേരാവൂര്‍ നിയോജകമണ്ഡലങ്ങളിലാണ് നവകേരളസദസ് നടന്നത്. കൂത്തുപറമ്പില്‍ 2477 പരാതികള്‍ സ്വീകരിച്ചു. 3350 പരാതികൾ മട്ടന്നൂരിലും പേരാവൂരില്‍ 2955 പരാതികളും ലഭിച്ചു. പയ്യന്നൂര്‍-2554, കല്ല്യാശ്ശേരി ‑2468, തളിപ്പറമ്പ് — 2289, ഇരിക്കൂര്‍ — 2496 എന്നിങ്ങനെ നാലുമണ്ഡലങ്ങളിലായി 9807 നിവേദനങ്ങളാണ് ലഭിച്ചത്. അഴീക്കോട് — 2357, കണ്ണൂര്‍— 2500, തലശ്ശേരി- 2264 വീതം പരാതികളും ലഭിച്ചു. ഓരോ മണ്ഡലങ്ങളിലും വന്‍ജനാവലിയാണ് മുഖ്യമന്ത്രിയേയും മന്ത്രിമാരേയും സ്വീകരിക്കുന്നത്.

നവകേരള സദസിന് എത്തിയ ജനലക്ഷങ്ങള്‍ സര്‍ക്കാരിന് നല്‍കുന്നത് ധൈര്യമായി മുന്നോട്ടുപോവൂ, ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമുണ്ട് എന്ന സന്ദേശമാണെന്ന് ഇരിട്ടി പയഞ്ചേരി മുക്കില്‍ സംഘടിപ്പിച്ച പേരാവൂര്‍ മണ്ഡലം നവകേരള സദസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നല്ല വേഗതയില്‍, ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കുന്ന നടപടിയിലേക്കാണ് സര്‍ക്കാര്‍ നീങ്ങുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍, ഇത്തരം കാര്യങ്ങളില്‍ കേന്ദ്രം സഹായിക്കുന്നില്ലെന്ന് മാത്രമല്ല, മുടക്കുകയും ചെയ്യുന്നു. തടസങ്ങള്‍ സൃഷ്ടിക്കുന്നു. സാമ്പത്തികമായി ശ്വാസം മുട്ടിക്കുന്നു. എല്ലാ രംഗത്തും കേന്ദ്രം കേരളത്തെ അവഗണിക്കുന്നു. അനാവശ്യ വ്യവസ്ഥകള്‍ അടിച്ചേല്‍പ്പിച്ച് കടം എടുക്കാന്‍ പോലും കഴിയുന്നില്ല. ഇക്കാര്യത്തില്‍ എല്ലാവരും ഒരുമിച്ച് നില്‍ക്കേണ്ടതാണ്. എന്നാല്‍ കേന്ദ്രം തെറ്റായ നടപടി എടുക്കുമ്പോള്‍ അതിനെ വിമര്‍ശിക്കാന്‍ പോലും യുഡിഎഫ് തയ്യാറാവുന്നില്ല. ഇത് നാടിനോട് കാണിക്കുന്ന ക്രൂരതയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 

Eng­lish Summary:Navakerala Sadas in kannur
You may also like this video

Exit mobile version