Site iconSite icon Janayugom Online

നവയുഗത്തിന്റെ ശക്തമായ ഇടപെടൽ: നിയമക്കുരുക്കഴിച്ചു ലിസ്സി നാട്ടിലേയ്ക്ക് മടങ്ങി

നാലു വർഷം തന്റെ കീഴിൽ വീട്ടുജോലി ചെയ്തിട്ടും, ഇക്കാമ പോലും എടുക്കാത്ത സ്‌പോൺസറുടെ പിടിവാശി മറികടന്ന് നവയുഗം സാംസ്ക്കാരികവേദിയുടെ സഹായത്തോടെ മലയാളി വനിത നാട്ടിലേയ്ക്ക് മടങ്ങി.

കോഴിക്കോട് തരിയോട് സ്വദേശിനി മഞ്ഞകലയിൽ ദേവസ്യ ലിസ്സി ആണ് അനിശ്ചിതങ്ങൾ താണ്ടി നാട്ടിലേയ്ക്ക് മടങ്ങിയത്. നാലു വർഷം മുൻപാണ് ലിസ്സി ദമ്മാമിലെ ഒരു സൗദി ഭവനത്തിൽ വീട്ടുജോലിക്കാരിയായി എത്തിയത്. വളരെ ബുദ്ധിമുട്ട് നിറഞ്ഞതായിരുന്നു അവിടത്തെ ജോലിസാഹചര്യങ്ങൾ എന്നാണ് ലിസ്സി പറയുന്നത്. ഇക്കാമ പോലും സ്പോൺസർ എടുത്തില്ല. അതിനാൽ ഒരുപാട് ബുദ്ധിമുട്ടുകൾ നേരിട്ടു. രണ്ടു വർഷം കഴിഞ്ഞപ്പോൾ മുതൽ നാട്ടിൽ വെക്കേഷന് പോകാൻ അനുവദിയ്ക്കാൻ അപേക്ഷിച്ചിട്ടും, അതിനായി ഇക്കാമ എടുക്കാൻ വേണ്ടി ഫൈൻ നൽകേണ്ടി വരുമെന്നതിനാൽ സ്പോൺസർ സമ്മതിച്ചില്ല. അങ്ങനെ നാലു വർഷത്തോളം നാട്ടിൽ പോകാനാകാതെ ലിസ്സി അവിടെ കുടുക്കിലായി കിടന്നു.

ഒടുവിൽ നാലു മാസം മുൻപ്, ആരുമറിയാതെ ആ വീട്ടിനു പുറത്തിറങ്ങിയ ലിസ്സി അടുത്തുള്ള പോലീസ് സ്റ്റേഷനിൽ പോയി പരാതി പറഞ്ഞു. സൗദി പോലീസ് അവരെ ദമ്മാം വനിതഅഭയകേന്ദ്രത്തിൽ കൊണ്ട് ചെന്നാക്കി.
നാലുമാസത്തോളം അവിടെ തങ്ങിയിട്ടും, സ്പോൺസർ സഹകരിയ്ക്കാൻ തയ്യാറാകാത്തതിനാൽ ലിസ്സിയ്ക്ക് എക്സിറ്റ് അടിയ്ക്കാൻ കഴിയാതെ വന്നതിനെതുടർന്ന് റിയാദിലെ അഭയകേന്ദ്രത്തിലേയ്ക്ക് അയയ്ക്കാൻ അധികൃതർ തീരുമാനിച്ചപ്പോൾ, ലിസ്സി നവയുഗം ആക്റ്റിങ് പ്രസിഡന്റും, ജീവകാരുണ്യ പ്രവർത്തകയുമായ മഞ്ജു മണിക്കുട്ടനെ ബന്ധപ്പെട്ട് സഹായം അഭ്യർത്ഥിച്ചു. മഞ്ജു ലിസ്സിയെ ജാമ്യത്തിൽ എടുത്തു സ്വന്തം വീട്ടിൽ കൊണ്ടുവന്ന് താമസിപ്പിച്ചു.

മഞ്ജുവും നവയുഗം ജീവകാരുണ്യ പ്രവർത്തകരും ലിസ്സിയുടെ സ്പോൺസറുമായി അഭയകേന്ദ്രത്തിൽ വെച്ച് ഡയറക്ടറുടെ സാന്നിധ്യത്തിൽ ചർച്ച നടത്തി. സഹകരിയ്ക്കാത്ത പക്ഷം സ്പോൺസർക്കെതിരെ ലേബർ കോടതിയിൽ കേസ് ഫയൽ ചെയ്യുമെന്ന് പറഞ്ഞു ശക്തമായ നിലപാടാണ് നവയുഗം ജീവകാരുണ്യപ്രവർത്തകർ സ്വീകരിച്ചത്. ഏറെ വാദപ്രതിവാദങ്ങൾക്ക് ശേഷം ഒടുവിൽ സ്പോൺസർ വഴങ്ങി. അങ്ങനെ ലിസ്സിയ്ക്ക് ഫൈനൽ എക്സിറ്റ് കിട്ടി.

മഞ്ജുവിന്റെ അഭ്യർത്ഥന മാനിച്ചു, ഷഫീക്ക് ചക്കിങ്ങയുടെ നേതൃത്വത്തിലുള്ള കോഴിക്കോട് എയർപോർട്ട് യൂസേഴ്സ് ഫോറം ലിസ്സിയ്ക്ക് വിമാനടിക്കറ്റ് സൗജന്യമായി നൽകി.നിയമനടപടികൾ പൂർത്തിയാക്കി എല്ലാവര്ക്കും നന്ദി പറഞ്ഞു ലിസ്സി നാട്ടിലേയ്ക്ക് മടങ്ങി.

Eng­lish Sum­ma­ry : Navayu­gom lisi strand­ed story 

You may also like this video :

Exit mobile version