Site icon Janayugom Online

നവയുഗം വായനവേദി സാഹിത്യപുരസ്‌ക്കാരങ്ങൾ പ്രഖ്യാപിച്ചു

navayugom

നവയുഗം സാംസ്ക്കാരിക വേദിയുടെ വാർഷിക പരിപാടിയായ നവയുഗസന്ധ്യ — 2K22 ന്റെ ഭാഗമായി നവയുഗം വായനവേദി സംഘടിപ്പിച്ച സാഹിത്യമത്സരങ്ങളുടെ ഫലപ്രഖ്യാപനം നടന്നു. ദമ്മാമിൽ നവയുഗം ഓഫിസ് ഹാളിൽ നടന്ന ഫേസ്‌ബുക്ക് ലൈവിലൂടെയാണ് സാഹിത്യപുരസ്‌ക്കാരങ്ങൾ പ്രഖ്യാപിച്ചത്.
ചെറുകഥ, കവിത എന്നീ ഇനങ്ങളിലാണ് മത്സരം സംഘടിപ്പിച്ചത്. വളരെ നല്ല പ്രതികരണമാണ് ലോകമെമ്പാടുമുള്ള എഴുത്തുകാരുടെ ഭാഗത്തു നിന്ന് ഉണ്ടായത്. മുന്നൂറോളം സൃഷ്ടികളാണ് മത്സരത്തിനായി സംഘാടകസമിതിയ്ക്ക് ലഭിച്ചത്.
കവിയും നാടകകൃത്തും സാമൂഹ്യപ്രവർത്തകനുമായ എം.എം സചീന്ദ്രൻ, എഴുത്തുകാരനും നിരൂപകനുമായ ഡോ: വള്ളിക്കാവ് മോഹൻദാസ്, എഴുത്തുകാരിയും അധ്യാപികയുമായ ഇ.എൻ.ഷീജ, എഴുത്തുകാരനും നിരൂപകനുമായ ഷാജി അനിരുദ്ധൻ, കവിയും സാമൂഹ്യപ്രവർത്തകനുമായ രാധാകൃഷ്ണൻ കുന്നുംപുറം, യുവതലമുറയിലെ ശ്രദ്ധേയനായ കവി അനിൽ കുമാർ ഡേവിഡ്, പ്രവാസിഎഴുത്തുകാരനും സാമൂഹ്യപ്രവർത്തകനുമായ ബെൻസി മോഹൻ ജി എന്നിവർ അടങ്ങുന്ന ജഡ്ജിങ് പാനൽ ആണ് കൃതികൾ വിലയിരുത്തി വിജയികളെ തീരുമാനിച്ചത്.

കവിത വിഭാഗത്തിൽ ഏറ്റവും മികച്ച സൃഷ്ടിയായി തെരഞ്ഞെടുക്കപ്പെട്ടത് ഡോ ചായം ധർമ്മരാജൻ എഴുതിയ “ആല” എന്ന കവിതയാണ്. ആധുനികതയും ആശയദൃഢതയും കാവ്യഭംഗിയും ഒത്തിണങ്ങിയ ഒരു മികച്ച സൃഷ്ടിയാണ് ഈ കവിത എന്ന് ജഡ്ജിങ് പാനൽ അഭിപ്രായപ്പെട്ടു. നെടുമങ്ങാട് ഗവണ്മെന്റ് കോളേജിൽ മലയാളം അദ്ധ്യാപകനായ ഡോ ചായം ധർമ്മരാജൻ അതീവരാവിലെ, സമാസമം എന്നീ കവിത സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കവിത മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയത് കാവ്യ പി.ജി എഴുതിയ “ഉച്ചാടനം” എന്ന മനോഹരമായകവിതയാണ്. പാലക്കാട് ഐ ഐ ടി യിൽ ഇംഗ്ലീഷിൽ പി എച്ച് ഡി ചെയ്യുന്ന കാവ്യയ്ക്ക് കവിതരചനയ്ക്ക് മുൻപും പല പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. ചെറുകഥ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയത് പ്രമോദ് കൂവേരി എഴുതിയ “മരിയാർപൂതം” എന്ന കഥയാണ്. അടിച്ചമർത്തപ്പെട്ടവന്റെയും, അടിച്ചമർത്തുന്നവന്റെയും ചരിത്രത്തെ നാടൻ കെട്ടുകഥകളുടെ അന്തരീക്ഷത്തിൽ പറഞ്ഞു, ഭാഷപ്രയോഗത്തിന്റെ വശ്യതയിൽ, വായനക്കാരനെ തളച്ചിടുന്ന മനോഹരമായ ഒരു ആഖ്യാനമാണ് ഈ കഥ എന്ന് ജഡ്ജിങ് പാനൽ അഭിപ്രായപ്പെട്ടു.
മൃഗഗവേഷക, ദണ്ഡകാരണ്യം, പത്തൊമ്പത് മൊട്ടകൾ എന്നീ കഥാസമാഹാരങ്ങളും, തെളിയാൻ എന്ന കവിത സമാഹാരവും പ്രസിദ്ധീകരിച്ചിട്ടുള്ള കണ്ണൂർ സ്വദേശിയായ പ്രമോദ് കൂവേരി, മൂന്നു സിനിമകൾക്ക് തിരക്കഥയും രചിച്ചിട്ടുണ്ട്. ഒട്ടേറെ കഥാപുരസ്ക്കാരങ്ങൾ മുൻപും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

ചെറുകഥ വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടിയത് സബീന എം സാലി രചിച്ച “നീലാകാശം മഞ്ഞപ്പൂക്കൾ” എന്ന കഥയാണ്. ഉക്രെയ്ൻ‑റഷ്യ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രവാസി വിദ്യാർത്ഥികളുടെ അനുഭവത്തിലൂടെ കടന്നു പോകുന്ന മനോഹരമായ ഒരു വായനാനുഭവമാണ് ഈ കഥ. സൗദി അറേബ്യയിലെ റിയാദിൽ ജോലി ചെയ്യുന്ന സബീന എം സാലി, പ്രവാസലോകത്തു നിന്നും മലയാള സാഹിത്യത്തിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച എഴുത്തുകാരിയാണ്. ഒട്ടേറെ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ള സബീന എം സാലിയെ ഒട്ടേറെ പുരസ്കാരങ്ങളും തേടിയെത്തിയിട്ടുണ്ട്.

Eng­lish Sum­ma­ry: Navayu­gom Sahitya Puraskaram awards announced

You may also like this video

Exit mobile version