Site iconSite icon Janayugom Online

എൻസിഇആർടി വെട്ടിമാറ്റിയ പാഠങ്ങൾ കേരളത്തിൽ പഠിപ്പിക്കും

എൻസിഇആർടി 11,12 ക്ലാസുകളിലെ പാഠപുസ്തകങ്ങളിൽ നിന്ന് വെട്ടിമാറ്റിയ പാഠഭാഗങ്ങൾ പുതിയ അധ്യയന വർഷത്തിലും കേരളത്തിൽ പഠിപ്പിക്കും. മുഗൾ സാമ്രാജ്യം, ഗാന്ധിവധം, ഗുജറാത്ത് കലാപം, ഏക കക്ഷി ഭരണം, ശീതസമരം, വ്യവസായ വിപ്ലവം, ജനകീയ പ്രക്ഷോഭം, സമരം തുടങ്ങിയ പാഠഭാഗങ്ങളും ചിത്രങ്ങളുമാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിർദേശപ്രകാരം നാഷണൽ കൗൺസിൽ ഓഫ് എഡ്യൂക്കേഷണൽ റിസേർച്ച് ആൻഡ് ട്രെയിനിങ് (എൻസിഇആർടി) വെട്ടിമാറ്റിയത്. 

കഴിഞ്ഞ വർഷം ഈ ഭാഗങ്ങൾ പഠിപ്പിക്കേണ്ടതില്ലെന്ന് സംസ്ഥാനങ്ങൾക്ക് നിർദേശമേ നൽകിയിരുന്നുള്ളൂ. പാഠപുസ്തകങ്ങളിൽ ഇവയുണ്ടായിരുന്നു. അതിനാൽ കേരളം ഈ പാഠഭാഗങ്ങൾ പഠിപ്പിച്ചിരുന്നു. എന്നാൽ ഈ വർഷം എൻസിഇആർടി പുതിയ പുസ്തകങ്ങൾ തയ്യാറാക്കിയപ്പോൾ പുസ്തകത്തിൽനിന്ന് ഈ ഭാഗങ്ങൾ നീക്കം ചെയ്തിട്ടുണ്ട്. ഹയർ സെക്കൻഡറി തലത്തിൽ എൻസിഇആർടി തയ്യാറാക്കുന്ന പുസ്തകങ്ങൾതന്നെയാണ് കേരളം ഉപയോഗിക്കുന്നത്. ഇതിന് കേന്ദ്ര സർക്കാരുമായി സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതിക്ക് (എസ്ഇആർടി) കരാറുണ്ട്. ഇതിന് റോയൽട്ടിയും നൽകുന്നുണ്ട്. 

കേന്ദ്രം തയ്യാറാക്കുന്ന പുസ്തകങ്ങൾ തന്നെ കേരളം അച്ചടിക്കാൻ കരാർ പ്രകാരം ബാധ്യതയുണ്ട്. പഴയ പുസ്തകം തന്നെ അച്ചടിച്ച് കുട്ടികൾക്ക് നൽകാൻ കഴിയില്ല. എന്നാൽ കേന്ദ്രം ഒഴിവാക്കിയ പാഠഭാഗങ്ങൾ ഉൾപ്പെടുത്തി പ്രത്യേക പുസ്തകം തയ്യാറാക്കി നൽകാൻ കേരളത്തിന് സാധിക്കും. ഈ പുസ്തകം കൂടി പഠിപ്പിക്കാൻ നിർദേശവും നൽകാം. ഈ മാർഗമാണ് സർക്കാർ പരിഗണിക്കുന്നത്. 

എൻസിഇആർടി പുനഃസംഘടിപ്പിക്കണം

തിരുവനന്തപുരം: കുട്ടികളുടെ വിദ്യാഭ്യാസ മുന്നേറ്റത്തിന് ശ്രമിക്കാതെ നിക്ഷിപ്ത താൽപര്യങ്ങൾക്ക് നേതൃത്വം നൽകുന്ന നാഷണൽ കൗൺസിൽ ഓഫ് എഡ്യൂക്കേഷണൽ റിസേർച്ച് ആൻഡ് ട്രെയിനിങ് (എൻസിഇആർടി) പുനഃസംഘടിപ്പിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. എൻസിഇആർടിയിൽ എല്ലാ സംസ്ഥാനങ്ങളിൽനിന്നും പ്രതിനിധികളെ ഉൾപ്പെടുത്തണം.
ഭരണഘടനാമൂല്യങ്ങൾ ഉയർത്തിപ്പിടിച്ചായിരിക്കണം സ്കൂൾ വിദ്യാഭ്യാസം. അക്കാദമിക് താൽപര്യങ്ങൾക്ക് ഉപരിയായി എൻസിഇആർടി എടുക്കുന്ന തീരുമാനങ്ങൾ നടപ്പാക്കാൻ സംസ്ഥാനങ്ങൾക്ക് ബാധ്യതയില്ലെന്നും മന്ത്രി പറഞ്ഞു. 

Eng­lish Sum­ma­ry: NCERT cut lessons will be taught in Kerala

You may also like this video

Exit mobile version