Site icon Janayugom Online

ആര്യന്‍ അധിനിവേശ ചരിത്രം എന്‍സിഇആര്‍ടി ഒഴിവാക്കി

ncert

നാഷണല്‍ കൗണ്‍സില്‍ ഫോര്‍ എജ്യുക്കേഷന്‍ റിസര്‍ച്ച് ആന്റ് ട്രെയിനിങ് (എന്‍സിഇആര്‍ടി ) 12-ാം ക്ലാസ് ചരിത്ര പാഠപുസ്തകത്തില്‍ നിന്ന് ആര്യന്‍മാരുടെ അധിനിവേശത്തെക്കുറിച്ചുള്ള ചരിത്രഭാഗം നീക്കം ചെയ്യുന്നു. ഗാന്ധി വധം, മുഗള്‍ സാമ്രാജ്യം, ഗുജറാത്ത് കലാപം എന്നിവ ഒഴിവാക്കിയതിന് പിന്നാലെയാണ് എന്‍സിഇആര്‍ടി ആര്യാധിനിവേശവും ഒഴിവാക്കുന്നത്. നിലവിലെ ഇന്ത്യന്‍ സംസ്കാരത്തിന് ആര്യന്‍ അധിനിവേശവുമായും സംസ്കാരവുമായി ബന്ധമുണ്ടെന്നത് മറയ്ക്കാനാണ് ആര്യന്‍മാരുടെ വരവ് ഒഴിവാക്കുന്നതെന്നാണ് ദി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ടില്‍ പറയുന്നു. 

5,000 വര്‍ഷം പഴക്കമുള്ള ഹാരപ്പന്‍ സംസ്കാരവും ചരിത്രവും ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായാണ് ആര്യന്‍ ചരിത്രം ഒഴിവാക്കുന്നത്. ഇന്ത്യന്‍ സംസ്കാരം ഹാരപ്പന്‍ സംസ്കാരവുമായി അഭേദ്യമായ ബന്ധം പുലര്‍ത്തുന്നതാണെന്നരീതിയില്‍ വിദേശ അധിനിവേശവും അതിന്റെ പിന്തുടര്‍ച്ചയും നിരാകരിക്കുന്ന തരത്തില്‍ ചരിത്രത്തെ പുനഃസൃഷ്ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് പാഠപുസ്തകത്തിലെ മാറ്റം. നേരത്തെ നടത്തിയ ഡിഎന്‍എ പരിശോധനയില്‍ ഇന്ത്യന്‍ സംസ്കാരത്തിനും ജനങ്ങള്‍ക്കും ആര്യന്‍ സംസ്കാരവുമായി ബന്ധമില്ലെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ ഹാരപ്പന്‍ സംസ്കാരം പുലര്‍ത്തിയിരുന്ന ജനങ്ങള്‍ തദ്ദേശീയ വര്‍ഗമാണെന്നും പരിശോധനയില്‍ തെളിഞ്ഞിരുന്നു. 

ഹാരപ്പന്‍ സംസ്കാരത്തിന്റെ പിന്‍തലമുറക്കാരാണ് ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ അധിവസിക്കുന്നതെന്നാണ് പുതിയ പാഠപുസ്തകത്തില്‍ വിവരിക്കുന്നത്. രാജ്യത്തെ ബ്രാഹ്മണര്‍ അടക്കമുള്ള വരേണ്യവര്‍ഗത്തിന്റെ യഥാര്‍ത്ഥ മുന്‍ഗാമികള്‍ ജര്‍മ്മനിയില്‍ നിന്നുള്ള ആര്യന്‍ വംശജരാണെന്നുള്ള ജനങ്ങളുടെ വിശ്വാസം തെറ്റിദ്ധാരണയാണെന്ന് വരുത്തുന്നതിനാണ് മാറ്റമെന്നാണ് സൂചന. ബിജെപി അധികാരത്തില്‍ വന്നശേഷം പാഠപുസ്തകത്തില്‍ നിന്നും യഥാര്‍ത്ഥ ചരിത്രവും വസ്തുതകളും വെട്ടിമാറ്റി വ്യാജ ചരിത്ര നിര്‍മ്മിതി നടത്തുന്നുവെന്ന വാദം ശക്തമായി നിലനില്‍ക്കെയാണ് പുതിയ പരിഷ്കരണം.

Eng­lish Sum­ma­ry: NCERT omits Aryan inva­sion history

You may also like this video

Exit mobile version