സംസ്കാരത്തിന്റെയും പൂരത്തിന്റെയും തലസ്ഥാനമെന്ന് പുകഴ്പെറ്റ തൃശൂരിനെ ബിജെപി അഭിനയപാടവം മുറ്റിയ രാഷ്ട്രീയ കാപട്യത്തിന്റെയും കള്ളവോട്ടിന്റെയും തലസ്ഥാനമാക്കി മാറ്റിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. തെരഞ്ഞെടുപ്പ് കമ്മിഷൻ കേന്ദ്ര ഭരണകക്ഷിയുടെ കാര്യസ്ഥന്മാരായി മാറുന്നതായി രാജ്യത്തിന്റെ എല്ലാഭാഗത്തുനിന്നും വന്നു കൊണ്ടിരിക്കുന്ന വിവരങ്ങൾ അങ്ങേയറ്റം ആശങ്കാജനകവും ജനാധിപത്യത്തിന്റെ അടിത്തറയെ തന്നെ ഉലയ്ക്കുന്നതുമാണ്. ബിഹാറിൽ രാഷ്ട്രീയ പാർട്ടികളോട് ചർച്ച പോലുമില്ലാതെ വോട്ടർ പട്ടികയുടെ തീവ്ര പുനഃപരിശോധന നടത്തി 65 ലക്ഷം പൗരന്മാരുടെ വോട്ടവകാശം ഹനിച്ചത് രാഷ്ട്രീയ പ്രേരിതമാണെന്ന് വ്യക്തമാണ്.
കർണാടകയിൽ നടന്നതായി രാഹുൽഗാന്ധി ആരോപിച്ച കൃത്രിമങ്ങളെപ്പറ്റി വ്യക്തമായ മറുപടി പറയാൻ കഴിയാതെ തെരഞ്ഞടുപ്പ് കമ്മിഷൻ ഒഴിഞ്ഞുമാറുകയാണ്. തൃശൂരിൽ ഏറ്റവും ഒടുവിൽ പുറത്തുവന്ന ഞെട്ടിപ്പിക്കുന്ന വിവരങ്ങളിൽ ആൾതാമസമില്ലാത്ത ഫ്ലാറ്റുകൾ കേന്ദ്രീകരിച്ച് വ്യാജ മേൽവിലാസങ്ങളുണ്ടാക്കി വൻക്രമക്കേട് നടത്തിയതായ വസ്തുതകളും ഉൾപ്പെടുന്നു. സ്വതന്ത്രവും നീതിപൂർവകവുമായ തെരഞ്ഞെടുപ്പ് സമ്പ്രദായത്തോട് അല്പമെങ്കിലും കൂറുണ്ടെങ്കിൽ വോട്ടർ പട്ടികയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണങ്ങളിന്മേൽ സമഗ്രാന്വേഷണം നടത്താൻ തെരഞ്ഞെടുപ്പ് കമ്മിഷൻ തയ്യാറാവണമെന്ന് ബിനോയ് വിശ്വം ആവശ്യപ്പെട്ടു.

