Site iconSite icon Janayugom Online

സുവര്‍ണപ്രതീക്ഷയില്‍ നീരജ് ഇറങ്ങുന്നു

അത്‌ലറ്റിക്സിൽ ഇന്ത്യൻ സ്വര്‍ണ പ്രതീക്ഷ നീരജ് ചോപ്ര ഇന്നിറങ്ങും. ജാവലിൻ ത്രോയിൽ ടോക്യോ ഒളിമ്പിക്സിൽ നടത്തിയ സുവർണ പ്രകടനം പാരിസിലും ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് രാജ്യം. ടോക്യോയിലെ സ്വർണത്തിനുശേഷം നീരജ് ലോക ചാമ്പ്യൻഷിപ്പിലും ഡയമണ്ട് ലീഗിലും ഏഷ്യൻ ഗെയിംസിലും സ്വർണം നേടിയിരുന്നു. പരിക്കുകളെക്കുറിച്ച് അഭ്യൂഹങ്ങളുണ്ടെങ്കിലും സ്വര്‍ണത്തില്‍ കുറഞ്ഞൊന്നും നീരജിൽ നിന്ന് രാജ്യം പ്രതീക്ഷിക്കുന്നില്ല. 

ഈ സീസണിൽ 90. 20 മീറ്റർ എറിഞ്ഞിട്ടുള്ള ജർമ്മനിയുടെ മാക്സ് ഡെനിങ് നീരജിനു കനത്ത വെല്ലുവിളിയാണ്. ടോക്യോ ഒളിമ്പിക്സിൽ വെള്ളി നേടിയ ചെക്ക് റിപ്പബ്ലിക്കിന്റെ യാക്കൂബ് വാദ്‌ലെജ്, ജർമ്മനിയുടെ ജൂലിയൻ വെബർ എന്നിവരും ഇഞ്ചോടിച്ച് പോരാട്ടത്തിനുണ്ടാകും. പാകിസ്ഥാന്റെ അർഷാദ് നദീം, ഗ്രനാഡയുടെ ആൻഡേഴ്സൻ പീറ്റേഴ്സ് എന്നിവരും ജാവലിനിൽ കനത്ത എതിരാളികളാണ്. 

ഗ്രൂപ്പ് എയില്‍ ഉച്ചയ്ക്കു 1.50 മുതലാണ് മല്‍സരം. പിന്നാലെ ഗ്രൂപ്പ് ബി യോഗ്യതാ മത്സരം വൈകിട്ട് 3.50നും തുടങ്ങും. യോഗ്യതാ റൗണ്ടില്‍ മിന്നുന്ന പ്രകടനം നടത്താന്‍ കഴിഞ്ഞാല്‍ നീരജിനു ഫൈനലിലേക്കു യോഗ്യത നേടാന്‍ കഴിയും. നീരജിനു പുറമേ കിഷോർ കുമാർ ജനയും ഇന്ത്യക്കായി ഇറങ്ങും. വനിതകളിൽ അന്നു റാണിയും മത്സരിക്കുന്നുണ്ട്. പുരുഷവിഭാഗം ഫൈനൽ എട്ടിനാണ്.

Eng­lish Summary:Neeraj descends with gold­en hope
You may also like this video

Exit mobile version