Site icon Janayugom Online

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച; സര്‍ക്കാരിനെ കടന്നാക്രമിച്ച് പ്രതിപക്ഷം

നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ സര്‍ക്കാരിനെ കടന്നാക്രമിച്ച് പ്രതിപക്ഷം. പ്രതിഷേധത്തില്‍ ഇരു സഭകളും സ്തംഭിച്ചു.
പ്രതിപക്ഷത്തിന്റെ പ്രതിരോധ കരുത്തിനു മുന്നില്‍ സര്‍ക്കാര്‍ പകച്ചു. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള മറുപടിക്കപ്പുറം മറ്റൊന്നും ചര്‍ച്ച ചെയ്യാനാകില്ലെന്ന വിലക്കിനെ പ്രതിപക്ഷം ചോദ്യം ചെയ്തു. സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാനുള്ള നീക്കത്തെ ഭരണപക്ഷം ചെറുത്തതോടെ ലോക്‌സഭയും രാജ്യസഭയും സ്തംഭിച്ചു.

സഭാ നടപടികള്‍ നിര്‍ത്തിവച്ച് നീറ്റ് വിഷയത്തില്‍ ചര്‍ച്ച വേണമെന്ന ആവശ്യമാണ് പ്രതിപക്ഷം ഉയര്‍ത്തിയത്. പ്രമേയത്തെ ചെറുക്കാന്‍ അംഗങ്ങള്‍ക്ക് നോട്ടീസ് നല്‍കാനുള്ള ലോക‌്സഭ‌ാ വെബ്‌സൈറ്റിനെ സര്‍ക്കാര്‍ നിശ്ചലമാക്കിയപ്പോള്‍ നോട്ടീസുകള്‍ ഓണ്‍ലൈനായി നല്‍കുന്നതിനു പകരം പ്രതിപക്ഷ അംഗങ്ങള്‍ സ്വന്തംലെറ്റര്‍ പാഡുകളില്‍ ലോക്‌സഭാ സെക്രട്ടേറിയറ്റിന് എഴുതി നല്‍കി. ഈ നോട്ടീസുകള്‍ തള്ളിയ സ്പീക്കറുടെ നടപടിക്കെതിരെ പോരാട്ടം ശക്തമാക്കി പ്രതിപക്ഷം രംഗത്തിറങ്ങിയതോടെ ആദ്യം 12 വരെ സഭ നിര്‍ത്തി വച്ചു. പിന്നീട് സമ്മേളിച്ചപ്പോഴും പ്രതിഷേധം കനത്തതിനാല്‍ ഉച്ചയോടെ തിങ്കളാഴ്ചത്തേക്ക് സഭ പിരിയുകയാണുണ്ടായത്. ഇതിനിടെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി സംസാരിക്കുന്നതിനിടയില്‍ അദ്ദേഹത്തിന്റെ മൈക്ക് ഓഫാക്കിയെന്ന ആരോപണമുണ്ടായി. ഇത്തരത്തില്‍ ഒരു നടപടി ഉണ്ടായില്ലെന്ന വിശദീകരണമാണ് സര്‍ക്കാര്‍ നല്‍കിയത്.

രാജ്യസഭയിലും സമാന രംഗങ്ങളാണ് അരങ്ങറിയത്. പ്രതിഷേധവുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. മുദ്രാവാക്യം വിളികളുമായി പ്രതിഷേധം കനപ്പിച്ചു. പ്രതിഷേധത്തിനിടെ കോണ്‍ഗ്രസ് അംഗം ഫുലോ ദേവി നേതം തലകറങ്ങി വീണതോടെ കാര്യങ്ങള്‍ കൈവിട്ട നിലയിലെത്തി. തുടര്‍ന്ന് ഇവരെ ആംബുലന്‍സില്‍ ആര്‍ എം എല്‍ ആശുപത്രിയില്‍ എത്തിച്ചു.
പ്രതിപക്ഷ പ്രതിഷേധത്തില്‍ ആദ്യം 12 വരെയും പിന്നീട് 2.30 വരെയും നിര്‍ത്തിവച്ച രാജ്യസഭയില്‍ പ്രതിപക്ഷ പ്രതിഷേധം അവഗണിച്ചും സഭാ നടപടികള്‍ മുന്നേറുകയാണുണ്ടായത്. 

Eng­lish Sum­ma­ry: NEET ques­tion paper leak; The oppo­si­tion attacked the government

You may also like this video

Exit mobile version