Site icon Janayugom Online

യുഎസുമായുള്ള സെെനിക കരാര്‍ പിന്‍വലിച്ചതായി നെെജര്‍

യുഎസുമായുള്ള സൈനിക കരാർ പിന്‍വലിച്ചതായി നെെജറിലെ സെെനിക ഭരണകൂടം. നെെജറില്‍ യുഎസ് പ്രതിരോധ വകുപ്പിലെ സൈനിക ഉദ്യോഗസ്ഥരെയും സിവിലിയൻ ജീവനക്കാരെയും അനുവദിക്കുന്ന കരാറാണ് പിന്‍വലിച്ചത്. 2023 ലെ കണക്കനുസരിച്ച്, നൈജറിൽ 1,100 യുഎസ് സൈനികരാണ് ഉണ്ടായിരുന്നത്. 100 മില്യണ്‍ ഡോളര്‍ ചെലവില്‍ അഗാഡസിന് സമീപം നിര്‍മ്മിച്ച രണ്ട് സെെനിക താവളങ്ങളും നെെജറിലുണ്ട്. ഇസ്ലാമിക് സ്റ്റേറ്റ്, സഹേൽ മേഖലയിലെ അൽ‑ഖ്വയ്‌ദ സംഘടനയായ ജമാഅത്ത് നുസ്റത്ത് അൽ ഇസ്ലാം വാൽ മുസ്ലീമിനെയും ലക്ഷ്യമിട്ടാണ് സെെനിക താവളങ്ങളുടെ പ്രവര്‍ത്തനം.

ആഫ്രിക്കന്‍ രാജ്യങ്ങളുടെ ചുമതലയുള്ള മോളി ഫീയുടെ നേതൃത്വത്തില്‍ യുഎസ് ഉദ്യോഗസ്ഥര്‍ സെെനിക താവളങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കരാര്‍ പിന്‍വലിക്കുന്നതായി സെെനിക ഭരണകൂടം പ്രഖ്യാപിച്ചത്. അമേരിക്കൻ പ്രതിനിധികൾ നയതന്ത്ര പ്രോട്ടോക്കോൾ പാലിച്ചിട്ടില്ലെന്നും പ്രതിനിധി സംഘത്തിന്റെ ഘടനയെക്കുറിച്ചോ എത്തിച്ചേരുന്ന തീയതിയെക്കുറിച്ചോ അജണ്ടയെക്കുറിച്ചോ അറിയിച്ചിട്ടില്ലെന്നും കേണൽ അമദൗ അബ്‌ദ്രമാൻ പറഞ്ഞു. നൈജറിലെ നിലവിലെ സൈനിക പരിവർത്തനം, ഇരു രാജ്യങ്ങളും തമ്മിലുള്ള സൈനിക സഹകരണം, അൽ‑ഖ്വയ്ദ, ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള തീവ്രവാദികൾക്കെതിരായ പോരാട്ടത്തിൽ നൈജറിന്റെ പങ്കാളികളെ തിരഞ്ഞെടുക്കൽ എന്നിവയെക്കുറിച്ചാണ് ചർച്ചകൾ നടന്നതെന്നും അബ്‌ദ്രമാൻ കൂട്ടിച്ചേർത്തു.

നൈജീരിയൻ ജനതയ്ക്ക് അവരുടെ പങ്കാളികളെയും തീവ്രവാദത്തിനെതിരെ പോരാടാൻ സഹായിക്കാൻ കഴിയുന്ന തരത്തിലുള്ള പങ്കാളിത്തങ്ങളെയും തിരഞ്ഞെടുക്കാനുള്ള അവകാശം നിഷേധിക്കാനുള്ള അമേരിക്കൻ പ്രതിനിധി സംഘത്തിന്റെ ഉദ്ദേശ്യത്തിൽ ആശങ്ക രേഖപ്പെടുത്തുന്നു. തീവ്രവാദികൾക്കെതിരായ ഏത് സഹായ അഭ്യർത്ഥനയിലും പ്രതികരിക്കാൻ യുഎസ് സൈന്യത്തിന് ബാധ്യതയില്ലെന്നും സെെന്യം വ്യക്തമാക്കി. നൈജറിലെ യുഎസ് സിവിലിയൻ, സൈനിക ഉദ്യോഗസ്ഥരുടെ എണ്ണത്തെക്കുറിച്ചോ വിന്യസിച്ചിരിക്കുന്ന ഉപകരണങ്ങളുടെ അളവിനെക്കുറിച്ചോ വ്യക്തമായ ധാരണയില്ലെന്നും ജൂണ്ട വ്യക്തമാക്കിയിരുന്നു. 

Eng­lish Sum­ma­ry: Neger said that Seneca agree­ment with US was withdrawn
You may also like this video

Exit mobile version