Site iconSite icon Janayugom Online

സഭയ്ക്കുള്ളിലും പുറത്തും പ്രതിപക്ഷ പ്രതിഷേധം; രാഹുലിന് പ്രസംഗ വിലക്ക്

പ്രതിപക്ഷ പ്രതിഷേധത്തില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും ലോക്‌സഭ സ്തംഭിച്ചു. പാര്‍ലമെന്റിന് അകത്തും പുറത്തും പ്രതിപക്ഷ പ്രതിഷേധം.
രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചര്‍ച്ചകളാണ് പാര്‍ലമെന്റിന്റെ ഇരു സഭകളിലും തുടരുന്നത്. രാജ്യസഭയില്‍ ചര്‍ച്ചകള്‍ തുടരുമ്പോള്‍ ലോക്‌സഭയില്‍ സ്ഥിതി മറിച്ചാണ്. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ പ്രസംഗിക്കാന്‍ അനുവദിക്കാത്ത സര്‍ക്കാര്‍ നിലപാടിനെതിരെ പ്രതിപക്ഷം പ്രതിരോധം തീര്‍ത്തതോടെ ലോക്‌സഭ ഇന്ന് സ്തംഭിച്ചു. പ്രതിപക്ഷ നേതാവിനെ സഭയില്‍ സംസാരിക്കാന്‍ അനുവദിക്കാത്ത സര്‍ക്കാര്‍ നിലപാടിനെതിരെ പ്രതിഷേധിച്ച എട്ട് എംപിമാരെ നടപ്പു സമ്മേളനത്തില്‍ നിന്നും ചൊവ്വാഴ്ച സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഈ വിഷയം കൂടി ഉയര്‍ത്തിയായിരുന്നു പ്രതിപക്ഷം ഇന്നലെ പ്രതിരോധം തീര്‍ത്തത്. ആദ്യം രണ്ടുവരെയും പിന്നീട് അഞ്ചു വരെയും പിരിഞ്ഞ സഭ അഞ്ചിന് ചേര്‍ന്നയുടന്‍ ഇന്നത്തേക്ക് പിരിഞ്ഞു. വൈകുന്നേരം അഞ്ചിന് പ്രധാനമന്ത്രി ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുമെന്ന് നിശ്ചയിച്ചിരുന്നെങ്കിലും പ്രതിപക്ഷ പ്രതിഷേധത്തില്‍ സഭ സ്തംഭിച്ചതോടെ അതുണ്ടായില്ല.

അതേസമയം പ്രധാനമന്ത്രി ചര്‍ച്ചകള്‍ക്ക് മറുപടി നല്‍കാന്‍ സഭയില്‍ എത്തും മുന്നേ അദ്ദേഹത്തിന്റെ ഇരിപ്പിടത്തിനു ചുറ്റും പ്രതിപക്ഷത്തെ വനിതാ എംപിമാര്‍ ഉചിതമായത് ചെയ്യൂ എന്നെഴുതിയ ബാനറുമായി ഇരിപ്പിടം വളഞ്ഞു. ഇന്തോ-ചൈനാ അതിര്‍ത്തി വിഷയത്തില്‍ സര്‍ക്കാര്‍ കൃത്യമായ നിര്‍ദേശം സൈന്യത്തിന് നല്‍കാതെ ഉചിതമായത് ചെയ്യൂ എന്ന നിര്‍ദേശമാണ് നല്‍കിയത്. ഇതിന്റെ പശ്ചാത്തലത്തിലാണ് ഈ വാചകങ്ങള്‍ എഴുതിയ ബാനറുമായി പ്രധാനമന്ത്രിയുടെയും മന്ത്രിമാരുടെയും സീറ്റുകള്‍ വനിതാ അംഗങ്ങള്‍ വളഞ്ഞത്. മന്ത്രിമാര്‍ നിരന്തരമായി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് വര്‍ഷ ഗെയ‌്‌ക‌്‌വാദ്, ജ്യോതിമണി ഉള്‍പ്പെടെയുള്ളവര്‍ പിന്‍വാങ്ങി.

ഇന്ത്യ‑അമേരിക്കന്‍ വ്യാപാര കരാര്‍ സംബന്ധിച്ച് വാണിജ്യമന്ത്രി പിയൂഷ് ഗോയല്‍ സഭയില്‍ പ്രസ്താവന നടത്തിയെങ്കിലും മന്ത്രിയുടെ പ്രസ്താവനയില്‍ കൃത്യതയില്ലെന്ന് പ്രതിപക്ഷം ആക്ഷേപം ഉയര്‍ത്തി. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഒളിച്ചു കളിക്കുകയാണെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. കരാര്‍ ഇന്ത്യക്ക് കൂടുതല്‍ നേട്ടമുണ്ടാക്കുന്നതാണെന്ന് മന്ത്രി പ്രസ്താവനയില്‍ പറഞ്ഞു. 

Exit mobile version