Site icon Janayugom Online

അഖണ്ഡ ഭാരതം: ചുമര്‍ചിത്രത്തിനെതിരെ നേപ്പാള്‍

പുതിയ പാർലമെന്റ് മന്ദിരത്തിൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ ഭൂപടം ചുമർ ചിത്രമാക്കിയതിനെതിരെ നേപ്പാളിലെ രാഷ്ട്രീയ നേതാക്കള്‍. ചുമർചിത്രം അഖണ്ഡ ഭാരതത്തിന്റെതായും അവിഭക്ത ഇന്ത്യയുടെ ഭൂപടമായും ഒക്കെ വ്യാഖ്യാനിക്കപ്പെട്ടതോടെ നേപ്പാളിലെ രാഷ്ട്രീയ നേതാക്കളും പാർട്ടികളും ഇതിനെതിരെ ശക്തമായി രംഗത്തുവന്നിട്ടുണ്ട്. ഗൗതമ ബുദ്ധന്റെ ജന്മസ്ഥലമായ ലുംബിനി, കപിലവസ്തു തുടങ്ങിയ സ്ഥലങ്ങളും ഈ ഭൂപടത്തിലുണ്ട്. ഈ പ്രദേശങ്ങൾക്ക് മേൽ ഇന്ത്യക്കുള്ള അവകാശവാദത്തെയാണ് മാപ്പ് സൂചിപ്പിക്കുന്നതെന്നാണ് പ്രതിഷേധക്കാരുടെ വാദം. അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ, മാലിദ്വീപ്, ശ്രീലങ്ക, മ്യാൻമർ, ബംഗ്ലാദേശ്, ഇന്ത്യ എന്നീ രാജ്യങ്ങളെ ഒരു രാഷ്ട്രമായി ചിത്രീകരിക്കാൻ ഹിന്ദു ദേശീയവാദികളും സംഘടനകളും ഉപയോഗിക്കുന്ന പദമാണ് അഖണ്ഡ ഭാരത്. പുതിയ പാർലമെന്റ് മന്ദിര ഉദ്ഘാടനവുമായി ബന്ധപ്പെട്ടാണ് ചുമർചിത്രം ശ്രദ്ധയാകർഷിച്ചത്. പാർലമെന്ററി കാര്യമന്ത്രി പ്രഹ്ലാദ് ജോഷിയാണ് ചുമർചിത്രത്തെ ‘അഖണ്ഡ് ഭാരത്’ എന്ന് ആദ്യം വിശേഷിപ്പിച്ചത്. നേപ്പാൾ പ്രധാനമന്ത്രി പ്രചണ്ഡയുടെ ഇന്ത്യ സന്ദർശനത്തിന് പിന്നാലെ വിഷയം നേപ്പാൾ മാധ്യമങ്ങളിൽ ചർച്ചയാവുകയായിരുന്നു. നേപ്പാൾ സോഷ്യലിസ്റ്റ് പാർട്ടിയുടെ നേതാവും മുൻ പ്രധാനമന്ത്രിയുമായ ബാബുറാം ഭട്ടാറായി ചുമർചിത്രം വിവാദപരമാണെന്ന് വിശേഷിപ്പിച്ചു. ഇന്ത്യയോട് അയൽ രാജ്യങ്ങൾക്കുള്ള വിശ്വാസത്തിൽ കുഴപ്പങ്ങൾ ഉണ്ടാക്കാൻ പോന്നതാണ് ചിത്രമെന്നും കുറ്റപ്പെടുത്തി. വിഷയത്തില്‍ ട്വിറ്ററിലും വലിയ ആശയ സംവാദങ്ങള്‍ നടക്കുന്നുണ്ട്.

eng­lish summary;Nepal against the mural

you may also like this video;

Exit mobile version