നേപ്പാളിൽ നടന്ന പൊതുതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചപ്പോൾ പുതിയ പാർട്ടിയായ രാഷ്ട്രീയ സ്വതന്ത്ര പാർട്ടി (ആർഎസ്പി) വലിയ മുന്നേറ്റം നടത്തുന്നു. ആദ്യ ഘട്ട ഫലസൂചനകൾ പുറത്തുവരുമ്പോൾ 32 മണ്ഡലങ്ങളിൽ ആർഎസ്പി സ്ഥാനാർത്ഥികൾ മുന്നിട്ടുനിൽക്കുകയാണ്. മുൻ റാപ്പറും കാഠ്മണ്ഡു മുൻ മേയറുമായ ബാലേന്ദ്ര ഷാ ഝാപ്പ 5 മണ്ഡലത്തിൽ വ്യക്തമായ ലീഡ് ഉയർത്തുന്നുണ്ട്. ആർഎസ്പി അധ്യക്ഷൻ രവി ലാമിഛാനെ ചിത്വാൻ‑2 മണ്ഡലത്തിലും മുന്നിലാണ്.
കാഠ്മണ്ഡു താഴ്വരയിലെ പത്തോളം മണ്ഡലങ്ങളിൽ ആർഎസ്പി സ്ഥാനാർത്ഥികൾ മറ്റ് പരമ്പരാഗത പാർട്ടികളെ പിന്തള്ളി മുന്നേറുകയാണ്. കാഠ്മണ്ഡു-1 മുതൽ 10 വരെയുള്ള ഭൂരിഭാഗം മണ്ഡലങ്ങളിലും ഭക്തപൂരിലെ രണ്ട് സീറ്റുകളിലും ഇവർക്കാണ് മുൻതൂക്കം. മൊറാങ്, ധനുഷ, ലളിത്പൂർ, കാസ്കി തുടങ്ങിയ ജില്ലകളിലും ആർഎസ്പി ശക്തമായ സാന്നിധ്യം അറിയിക്കുന്നുണ്ട്. നേപ്പാളി കോൺഗ്രസ്, സിപിഎൻ‑യുഎംഎൽ എന്നീ പ്രമുഖ പാർട്ടികൾ പലയിടത്തും പിന്നിലായതായാണ് റിപ്പോർട്ടുകൾ.
വ്യാഴാഴ്ച നടന്ന വോട്ടെടുപ്പിൽ ഏകദേശം 60 ശതമാനം പോളിംഗ് രേഖപ്പെടുത്തി. സെപ്റ്റംബറിൽ നടന്ന യുവാക്കളുടെ പ്രക്ഷോഭത്തിന് ശേഷം നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പായതിനാൽ ‘ജെൻ സി’ വോട്ടർമാരുടെ വലിയ പങ്കാളിത്തമാണ് ഇത്തവണ കണ്ടത്. സമാധാനപരമായ രീതിയിൽ വോട്ടെടുപ്പ് പൂർത്തിയാക്കാൻ സാധിച്ചതിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നന്ദി അറിയിച്ചു. വോട്ടെണ്ണൽ ആരംഭിച്ച് 24 മണിക്കൂറിനുള്ളിൽ നേരിട്ടുള്ള തെരഞ്ഞെടുപ്പിലെ മുഴുവൻ ഫലങ്ങളും പ്രഖ്യാപിക്കാനാണ് കമ്മീഷൻ ലക്ഷ്യമിടുന്നത്. ഇതിന് ശേഷമായിരിക്കും ആനുപാതിക പ്രാതിനിധ്യ വോട്ടുകൾ എണ്ണുക.

