Site iconSite icon Janayugom Online

നേപ്പാള്‍ പ്രക്ഷോഭത്തെ പിന്തുണച്ചതിന് രാജ്യദ്രോഹക്കുറ്റം

നേപ്പാളില്‍ നടക്കുന്ന ജെന്‍ സി പ്രക്ഷോഭത്തെ പിന്തുണച്ചതിന് ഇന്‍ഫ്ലുവന്‍സര്‍ അര്‍പ്പിത് ശര്‍മ്മയ്ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി യുപി പൊലീസ്. ഇന്ത്യയുടെ പരമാധികാരത്തിന് ഭീഷണിയാകുന്ന തരത്തില്‍ സമൂഹമാധ്യമത്തില്‍ വീഡിയോ പങ്കുവെച്ചെന്നാരോപിച്ചാണ് കേസെടുത്തിരിക്കുന്നത്.
നേപ്പാള്‍ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടതിന്റെ പിറ്റേ ദിവസമാണ് അര്‍പ്പിത് വീഡിയോ പങ്കുവച്ചത്. ഭരണകൂടത്തിനെതിരെ ആഞ്ഞടിച്ച നേപ്പാള്‍ യുവജനതയെ പ്രശംസിച്ച അര്‍പ്പിത് അഴിമതി, വിദ്വേഷ പ്രസംഗങ്ങള്‍, എഥനോള്‍ ഇന്ധന വിഷയം തുടങ്ങിയവയില്‍ പ്രതികരിക്കാത്തതിന് ഇന്ത്യയിലെ ജെന്‍ സികളെ വീഡിയോയില്‍ ചോദ്യം ചെയ്യുന്നുണ്ട്. ബിജെപിക്കും രാഷ്ട്രീയ സ്വയം സേവക് സംഘത്തിനുമെതിരെ സംസാരിക്കുന്നത് കൊണ്ട് തന്റെ വായടപ്പിക്കാനാണ് അധികാരികള്‍ ശ്രമിക്കുന്നതെന്ന് അര്‍പ്പിത് ശര്‍മ്മ ആരോപിച്ചു. തന്റെയും കുടുംബത്തിന്റെയും ജീവന്‍ അപകടത്തിലാണെന്നും അര്‍പ്പിത് പ്രതികരിച്ചു.
അടുത്തിടെ ആര്‍എസ്എസിനെതിരെ ശബ്ദമുയര്‍ത്തിയവര്‍ക്കെതിരെ കേസെടുത്ത നിരവധി സംഭവങ്ങള്‍ സംസ്ഥാനത്തുണ്ടായിട്ടുണ്ട്. ഹിന്ദുത്വ നേതാവ് യതി നരസിംഹാനന്ദയുടെ വിദ്വേഷ പരാമര്‍ശം സമൂഹമാധ്യമത്തില്‍ പങ്കുവച്ചതിന് വസ്തുതാ നിരീക്ഷകന്‍ മുഹമ്മദ് സുബൈറിനെതിരെയും ഓപ്പറേഷന്‍ സിന്ദൂറിനെ കുറിച്ച് അഭിപ്രായം പ്രകടിപ്പിച്ച അശോക സര്‍വകലാശാല പ്രൊഫസര്‍ അലിഖാന്‍ മഹമൂദാബാദിനെതിരെയും കേസെടുത്തത് ഇതിനുദാഹരണമാണ്.

Exit mobile version