Site icon Janayugom Online

വിമാന സര്‍വീസ് അനുമതി നിയമങ്ങള്‍ കര്‍ശനമാക്കി നേപ്പാള്‍

22 പേരുടെ മരണത്തിനിടയാക്കിയ അപകടത്തിനുശേഷം വിമാന സര്‍വീസ് അനുമതി നിയമങ്ങള്‍ കര്‍ശനമാക്കാനൊരുങ്ങി നേപ്പാള്‍. പുറപ്പെടുന്നതു മുതല്‍ ലക്ഷ്യസ്ഥാനം വരെയുള്ള എല്ലാ സ്ഥങ്ങളിലേയും കാലാവസ്ഥാ വിലയിരുത്തലുകള്‍ക്ക് ശേഷം മാത്രമാകും ഇനിമുതല്‍ വിമാനങ്ങള്‍ക്ക് സര്‍വീസ് നടത്താനുള്ള അനുമതി നല്‍കുയെന്നും സിവില്‍ ഏവിയേഷന്‍ അതോറിറ്റി ഓഫ് നേപ്പാള്‍ അറിയിച്ചു.

‍ടേക്ക്ഓഫ്, ലാന്‍ഡിങ് സമയങ്ങളില്‍ മാത്രമായിരുന്നു നേരത്തെ കാലാവസ്ഥ പരിശോധന നടത്തിയിരുന്നത്. ഫ്ലൈറ്റ് പ്ലാൻ സമർപ്പിക്കുമ്പോൾ, ലക്ഷ്യസ്ഥാനത്തേയും സര്‍വീസ് പാതയിലേയും കാലാവസ്ഥ സംബന്ധിച്ച് ഹൈഡ്രോളജി ആന്റ് മെറ്റീരിയോളജി വകുപ്പിൽ നിന്ന് ലഭിച്ച കാലാവസ്ഥാ പ്രവചന വിവരങ്ങളും എയർലൈനുകൾ ഇനിമുതല്‍ നല്‍കണം.

കഴിഞ്ഞ ദിവസം അപകടത്തില്‍പ്പെട്ട താരാ എയര്‍ വിമാനം പ്രതികൂല കാലാവസ്ഥ കാരണം ഇടത്തോട്ട് തിരിയുന്നതിന് പകരം വലത്തേക്ക് തിരിഞ്ഞതിനെ തുടർന്നാണ് പർവതങ്ങളിൽ ഇടിച്ചതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പുതിയ പരിഷ്കരണം.

പര്‍വത പ്രദേശമായതിനാല്‍ നേപ്പാള്‍ കാലാവസ്ഥയില്‍ നിരന്തരം വ്യതിയാനങ്ങളുണ്ടാകാറുണ്ട്. ശരിയായ കാലാവസ്ഥാ പ്രവചനം സാധ്യമല്ലാത്ത മേഖലയില്‍ വിമാന സര്‍വീസുകള്‍ നടത്തുന്നതും ദുഷ്കരമാണ്. വിമാനം പറക്കുന്നതിനായി അപകടസാധ്യതയേറിയ സ്ഥലങ്ങളിലൊന്നായി കണക്കാക്കുന്ന നേപ്പാള്‍ വിമാനപകടങ്ങള്‍ ഏറ്റവും കൂടുതല്‍ സംഭവിക്കുന്ന രാജ്യങ്ങളിലൊന്നാണ്.

Eng­lish summary;Nepal tight­ens air ser­vice per­mit rules

You may also like this video;

Exit mobile version