ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ നിന്നും ജനങ്ങൾ ഒഴിയണമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ടെഹ്റാനിൽ സൈനിക നടപടി കടുപ്പിക്കാനുള്ള ഇസ്രയേലിന്റെ നീക്കത്തിന്റെ ഭാഗമായാണ് നെതന്യാഹുവിന്റെ മുന്നറിയിപ്പ്. യൂറോപ്പ് വരെയെത്തുന്ന മിസൈൽ ഇറാന്റെ പക്കലുണ്ടെന്നും യൂറോപ്പും ഇറാന്റെ ഭീഷണിയിലാണെന്നുമാണ് ഇസ്രയേൽ വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകുന്നത്.
നാളെ യൂറോപ്പിലെ രാജ്യങ്ങളടക്കം നേരിടേണ്ടി വന്നേക്കാവുന്ന ഭീഷണിയെ ഞങ്ങൾ ഇന്നുതന്നെ നേരിടുകയാണെന്നാണ് ഇറാനെതിരായ നടപടിയിൽ ഇസ്രയേലിന്റെ ന്യായീകരണം. ഇറാൻ‑ഇസ്രയേൽ ഏറ്റുമുട്ടൽ കൂടുതൽ രക്തരൂക്ഷിതമായ ആക്രമണങ്ങളിലേക്ക് കടന്നിരിക്കെയാണ് ടെഹ്റാനിലെ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയത്. ആക്രമണങ്ങളിൽ ഇറാനിൽ മരണ സംഖ്യ 200 കടന്നു. ഇതിനോടകം ഇറാന്‍ 370 ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തുവെന്നാണ് റിപ്പോർട്ട്. ഇസ്രയേലി നഗരങ്ങളിൽ ഇന്നലെ രാത്രി നടത്തിയ ആക്രമണങ്ങളിൽ അഞ്ച് പേർ കൂടി കൊല്ലപ്പെട്ടു. ഇസ്രയേലിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ഇരുപത്തിനാലായി.

