Site icon Janayugom Online

മിനിക്കോയ് ദ്വീപില്‍ പുതിയ വിമാനത്താവളം: കേന്ദ്രസര്‍ക്കാര്‍ നീക്കം തുടങ്ങി

മാലദ്വീപുമായി നയതന്ത്ര പ്രശ്നങ്ങള്‍ രൂക്ഷമാകുന്നതിനിടെ ലക്ഷദ്വീപിലെ മിനിക്കോയ് ദ്വീപില്‍ പുതിയ വിമാനത്താവളം ആരംഭിക്കാൻ തീരുമാനമെന്ന് റിപ്പോര്‍ട്ട്. യുദ്ധ വിമാനങ്ങളും വാണിജ്യ വിമാനങ്ങളും കൈകാര്യം ചെയ്യാന്‍ കഴിയുന്ന രീതിയിലാകും വിമാനത്താവളം നിര്‍മ്മിക്കുകയെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
മുമ്പും സര്‍ക്കാര്‍ ഇതിനായി പദ്ധതി ഇട്ടിരുന്നതായും എന്നാല്‍ സൈനിക‑പൊതു ആവശ്യങ്ങള്‍ക്കായി ഒരുമിച്ച് ഒരു വിമാനത്താവളം ആരംഭിക്കുന്ന കാര്യം അടുത്തിടെ എടുത്ത തീരുമാനമാണ്. നിലവിലെ സാഹചര്യങ്ങള്‍ ചൂണ്ടിക്കാട്ടി പദ്ധതി നിര്‍ദ്ദേശം വീണ്ടും സര്‍ക്കാരിന് അയക്കുകയായിരുന്നു. 

അറേബ്യൻ സമുദ്രം, ഇന്ത്യൻ ഉള്‍ക്കടല്‍ എന്നിവയില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താൻ വിമാനത്താവളം ഇന്ത്യക്ക് സഹായകമാകും. കപ്പലുകള്‍ക്ക് മേല്‍ ആക്രമണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യൻ നാവിക സേന അറബിക്കടലില്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. 

ചൈനീസ് സാന്നിധ്യം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ഇന്ത്യൻ മഹാ സമുദ്രം ഇന്ത്യക്ക് ആശങ്ക സൃഷ്ടിക്കുകയാണ്. നേരത്തെ പ്രതിരോധ മന്ത്രാലയത്തിന് കീഴില്‍ ഇന്ത്യൻ കോസ്റ്റ് ഗാര്‍ഡ് വിമാനത്താവളത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകളെങ്കിലും ഇന്ത്യൻ വ്യോമ സേനയുടെ നിയന്ത്രണത്തിലായിരിക്കും എയര്‍ഫീല്‍ഡെന്നാണ് പുതിയ സൂചനകള്‍.
ലക്ഷദ്വീപിലെ അഗത്തിയിലെ വിമാനത്താവളത്തിന് എല്ലാ തരത്തിലുമുള്ള വിമാനങ്ങളെ കൈകാര്യം ചെയ്യാൻ സാധിക്കില്ല എന്നിരിക്കെ മിനികോയ് ദ്വീപില്‍ വിമാനത്താവളം വരുന്നത് വിനോദ സഞ്ചാര മേഖലയ്ക്കും ഉണര്‍വേകും. ഇന്ത്യ‑മാലദ്വീപ് പ്രശ്നങ്ങള്‍ക്കിടയില്‍ ലക്ഷദ്വീപിനെ ഒരു പ്രധാന വിനോദ സഞ്ചാര മേഖലയാക്കി മാറ്റണമെന്ന് പല കോണുകളില്‍ നിന്നും ആവശ്യങ്ങള്‍ ഉയര്‍ന്നിരുന്നു.

Eng­lish Sum­ma­ry: New Air­port at Minikoi Island

You may also like this video

Exit mobile version