Site icon Janayugom Online

ഗബോണ്‍ പ്രസിഡന്റായി പുതിയ സൈനിക മേധാവി അധികാരമേറ്റു

ഗബോണ്‍ പ്രസിഡന്റായി പുതിയ സൈനിക മേധാവി ജനറല്‍ ബ്രൈസ് ക്ലോറ്റയിര്‍ ഒലിഗുയി ഗുയീമ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തു. പുറത്താക്കപ്പെട്ട പ്രസിഡന്റ് അലി ബോംഗോ ഒൻഡിംബയുടെ കുടുംബമാണ് കഴിഞ്ഞ അ‌ഞ്ച് പതിറ്റാണ്ടായി മധ്യ ആഫ്രിക്കന്‍ രാജ്യമായ ഗാബോണ്‍ ഭരിക്കുന്നത്. അലി ബോംഗോ ഒൻഡിംബയുടെ ബന്ധുവാണ് ജനറല്‍ ബ്രൈസ്. കഴിഞ്ഞ ബുധനാഴ്ച പുലർച്ചെ ദേശീയ ടെലിവിഷനിലൂടെയാണ് അധികാരം പിടിച്ചെടുത്തതായി ഗബോണീസ് സൈന്യം അറിയിച്ചത്. അലി ബോംഗോ ഒൻഡിംബ മൂന്നാം തവണയും പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ബോംഗോ ഒൻഡിംബ 64.27 ശതമാനം വോട്ട് നേടിയാണ് അധികാരം നിലനിര്‍ത്തിയത്. തെരഞ്ഞെടുപ്പ് സുതാര്യമല്ലെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തിയതിന് പിന്നാലെയാണ് പട്ടാള അട്ടിമറി നടന്നത്. 

1967 മുതൽ 2009 വരെ ഗബോൺ അടക്കിഭരിച്ചിരുന്ന ഒമർ ബോംഗോയുടെ മകനാണ് ഗബോണീസ് ഡെമോക്രാറ്റിക്‌ പാർട്ടി നേതാവായ അലി ബോംഗോ. പിതാവിന്റെ മരണശേഷമാണ് അന്ന് പ്രതിരോധമന്ത്രിയായിരുന്ന അലി ബോംഗോ പ്രസിഡന്റ് സ്ഥാനത്തെത്തിയത്. അട്ടിമറിക്ക് ശേഷം പ്രസിഡന്റ് എവിടെയെന്നതിനെ കുറിച്ച് വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. അലി ബോംഗോ രണ്ടാം തവണ പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട 2016ലും ഗബോൺ തെരുവുകളിൽ പ്രതിഷേധങ്ങൾ ഉണ്ടാകുകയും പാർലമെന്റ് മന്ദിരം കത്തിക്കുകയും ചെയ്തിരുന്നു. 

2020ന് ശേഷം മധ്യ- പടിഞ്ഞാറൻ ആഫ്രിക്കയിൽ നടക്കുന്ന എട്ടാമത്തെ പട്ടാള അട്ടിമറിയാണ് ഗബോണിലേത്. ഇക്കഴിഞ്ഞ ജൂലൈയിൽ നൈജറിൽ പട്ടാളം ഭരണം പിടിച്ചെടുത്തിരുന്നു. മാലി, ഗിനിയ, ബുർക്കിന ഫാസോ, ചാഡ് എന്നിവിടങ്ങളിലും ജനാധിപത്യ സർക്കാരുകളെ സൈന്യം അട്ടിമറിച്ചിരുന്നു.

Eng­lish Summary:New army chief takes office as pres­i­dent of Gabon
You may also like this video

Exit mobile version