Site icon Janayugom Online

നവ വധു ഭർത്തൃവീട്ടിൽ തൂങ്ങി മരിച്ച നിലയില്‍; കൊലപാതകമെന്ന് ബന്ധുക്കൾ

കലൂരില്‍ ഭർത്തൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ യുവതിയുടെ മരണം കൊലപാതകമെന്ന് ബന്ധുക്കൾ. ചേരാനെല്ലൂർ സ്വദേശി ഒഴുക്കത്തുപറമ്പിൽ സാബുവിന്റെ മകൾ അനഘലക്ഷ്മി (23) യെ ഭർത്താവായ കലൂർ തറേപ്പറമ്പിൽ രാകേഷിന്റെ (അപ്പു) വീട്ടിൽ മരിച്ച നിലയിൽ കണ്ടത്. ഏപ്രിൽ 24‑നാണ് മരണം. നാലു മാസം മുൻപായിരുന്നു ഇവരുടെ വിവാഹം.

നാലു വർഷം നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. എന്നാല്‍ രാകേഷ് ലഹരിമരുന്നിന് അടിമയായിരുന്നെന്നും മകളെ പലപ്പോഴും മർദ്ദിക്കാറുണ്ടായിരുന്നെന്നും ബന്ധുക്കൾ ആരോപിക്കുന്നു. രാത്രികളില്‍ അനഘയെ നിർബന്ധിച്ച് മയക്കുമരുന്നു കച്ചവടത്തിനായി കൂടെ കൂട്ടാറുണ്ടെന്നും ബന്ധുക്കൾ പൊലീസിനു നൽകിയ പരാതിയിൽ പറയുന്നു.

അനഘയുടെ മരണത്തിന് പിന്നിൽ ദുരൂഹതയുണ്ടെന്ന് അനഘയുടെ അച്ഛൻ സാബുവും അമ്മ സുഗന്ധിയും പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. അനഘ മരിച്ച വിവരം മറ്റെല്ലാവരെയും അറിയിച്ചിട്ടും വളരെ വൈകി മാത്രമാണ് വീട്ടിൽ അറിയിച്ചതെന്നും ബന്ധുക്കൾ പറയുന്നു. എറണാകുളം നോർത്ത് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. രാകേഷിനെ കസ്റ്റഡിയിൽ എടുത്ത് നിസ്സാര വകുപ്പുകൾ ചുമത്തി അന്നുതന്നെ വിട്ടയച്ചുവെന്ന് ബന്ധുക്കൾ ആരോപിച്ചു.

Eng­lish Summary;New bride hanged in her hus­band’s house; Rel­a­tives say murder

You may also like this video

Exit mobile version