രാഷ്ട്രീയ ജനതാദൾ നേതാവ് ലാലു പ്രസാദ് യാദവിനെതിരെ വീണ്ടും സിബിഐ കേസ്. കേന്ദ്ര റയിൽവേ മന്ത്രിയായിരിക്കെ നടത്തിയ നിയമനത്തിലെ ക്രമക്കേടുകൾ ആരോപിച്ചാണ് ലാലു പ്രസാദ് യാദവിനെതിരെ പുതിയ അഴിമതിക്കേസിൽ കുറ്റം ചുമത്തിയത്. പട്നയിലും ഡൽഹിയിലുമടക്കം 17 ഇടങ്ങളിൽ സിബിഐ ഒരേസമയം റെയ്ഡ് നടത്തി.
കാലിത്തീറ്റ കുംഭകോണക്കേസിൽ ജാമ്യം ലഭിച്ച് ദിവസങ്ങൾക്ക് ശേഷമാണ് ബിഹാർ മുൻ മുഖ്യമന്ത്രി കൂടിയായ ലാലു പ്രസാദ് യാദവിനെതിരെ പുതിയ അഴിമതി ആരോപണവുമായി സിബിഐ രംഗത്തുവന്നിരിക്കുന്നത്. യുപിഎ സർക്കാരിന്റെ കാലത്ത് 2004 മുതൽ 2009 വരെയാണ് ലാലു റയിൽവേ മന്ത്രിയായി അധികാരത്തിലിരുന്നത്. ഈ സമയത്ത് ജോലി നല്‍കുന്നതിനായി ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് ഭൂമി കൈക്കൂലിയായി സ്വീകരിച്ചുവെന്നാണ് ആരോപണം.
ലാലുവിനെ കൂടാതെ അദ്ദേഹത്തിന്റെ മകളെയും മറ്റ് കുടുംബാംഗങ്ങളെയും പുതിയ കേസിൽ പ്രതികളാക്കിയിട്ടുണ്ടെന്ന് സിബിഐ വൃത്തങ്ങൾ അറിയിച്ചു. അതേസമയം അധികാരത്തിലുള്ളവർ ലാലു പ്രസാദ് യാദവിനെയും തേജസ്വി യാദവിനെയും വേട്ടയാടുകയാണെന്ന് ആർജെഡി നിയമസഭാംഗം ഡോ. മുകേഷ് റോഷൻ ആരോപിച്ചു.
English summary;New case against Lalu Prasad Yadav