Site icon Janayugom Online

നവകേരളസദസ് : ചരിത്രത്തിലെ പുത്തന്‍ അധ്യായമെന്ന് മുഖ്യമന്ത്രി

ജനാധിപത്യ ചരിത്രത്തിലെ പുതിയ അധ്യായത്തിനാണ് നവകേരള സദസിലൂടെ തുടക്കം കുറിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആദ്യ നാള്‍ സംസ്ഥാനത്തിന്‍റെ വടക്കേയറ്റത്ത് ആവേശപൂര്‍വം ജനസഞ്ചയം വരുംനാളുകളില്‍ സംസ്ഥാനം എങ്ങനെയാണ് പ്രതികരിക്കുകയെന്നതിന്‍റെ വ്യക്തമായ സൂചനായാണ് നല്‍കിയിരിക്കുന്നത്. ജീവിതത്തിന്‍റെ നാനാതുറകളിലുമുള്ള ജനങ്ങള്‍ ഒരേ മനസോടെ ഒത്തുചേര്‍ന്നു. നാടിന്‍റെ വികസനത്തിനും പുരോഗതിയ്ക്കുമായി സര്‍ക്കാരിനൊപ്പം ‍ഞങ്ങളുണ്ട് എന്ന പ്രഖ്യാപനത്തിന്‍റെ ആവര്‍ത്തനമാണ് ഉദ്ഘാടന പരിപാടിയെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു
കേരളം കൈവരിച്ച സമഗ്രവികസനത്തിന്റെയും സർവതലസ്പർശിയായ സാമൂഹ്യപുരോഗതിയുടേയും മുന്നേറ്റം കൂടുതൽ ഊർജിതമായി കൊണ്ടുപോകാനുള്ള ഉറച്ച പിന്തുണയാണിത്‌. നാട് വലിയ വെല്ലുവിളികളാണ് നേരിടുന്നത്. 

തനത്‌ നികുതിവരുമാനത്തിലും ആഭ്യന്തര ഉൽപ്പാദനത്തിലും അഭൂതപൂർവ നേട്ടങ്ങൾ കൈവരിച്ചിട്ടും ഫെഡറൽ ഘടനയെ തകർക്കുന്ന കേന്ദ്രസർക്കാരിന്റെ നയങ്ങളുടെ ഭാഗമായുള്ള സാമ്പത്തിക പ്രതിസന്ധി മുന്നിലുണ്ട്. അതിനെതിരെ ഒപ്പംനിൽക്കേണ്ട പ്രതിപക്ഷം സർക്കാരിന്റെ ജനകീയതയെ തകർക്കാനാണ്‌ നോക്കുന്നത്‌. വലിയവിഭാഗം മാധ്യമങ്ങളും ദൗർഭാഗ്യവശാൽ അവർക്കൊപ്പംചേർന്ന്‌ യാഥാർഥ്യം മറച്ചുവയ്ക്കുകയാണ്. അങ്ങനെ മറച്ചുവയ്‌ക്കപ്പെട്ട യാഥാർഥ്യങ്ങൾ ജനങ്ങളെ ധരിപ്പിക്കാനും ജനങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെടുന്നതിന്റെ സമഗ്രത ഉറപ്പാക്കാനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്‌.

യഥാർഥ പ്രശ്നങ്ങൾ ചർച്ചാവിഷയമല്ലാതാക്കാൻ ബോധപൂർവം ശ്രമിക്കുന്നവരെ തിരുത്താൻ കഴിയില്ല. അപ്പോൾ ബദൽമാർഗങ്ങൾ സ്വീകരിക്കലാണ്‌ വഴി. ആ കടമ നിറവേറ്റുകയണ് നവകേരള സദസ്സിന്റെ ധർമം. വരുംദിവസങ്ങളിൽ അത് കൂടുതൽ വ്യക്തമാകും.സ്ത്രീസംരക്ഷണത്തിൽ സർക്കാർ സ്വീകരിക്കുന്ന നടപടികൾക്കുള്ള സ്വീകാര്യതയുടെ പ്രതിഫലനംകൂടിയാണ്‌ അസാധാരണമായ വനിതാ പ്രാതിനിധ്യം. സ്‌ത്രീ സംരക്ഷണത്തിന്‌ സർക്കാർ സ്വീകരിച്ച നടപടികളുടെ അനേകം ഉദാഹരണങ്ങൾ നിരത്താനാകും. അതിലൊന്നാണ്‌ ആലുവയിൽ അതിഥിത്തൊഴിലാളിയുടെ അഞ്ചു വയസ്സുകാരിയായ മകളെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കുറ്റവാളിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കാനായതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Eng­lish Summary:
New Ker­ala Sadas: New chap­ter in his­to­ry, says Chief Minister

You may also like this video:

Exit mobile version