Site icon Janayugom Online

സ്കൂള്‍ ഉച്ചഭക്ഷണത്തിന് അടുത്തവര്‍ഷം മുതല്‍ ചുവന്ന അരി: മന്ത്രി ജി ആര്‍ അനില്‍

sivankutty

വെള്ള അരിയ്ക്കു പകരം നല്ല ചുവന്ന ചമ്പാവരിയും(മട്ടയരി) കറികളും ചേര്‍ത്ത് ഉച്ചയ്ക്കൊരു ഊണ്. എന്താ ഒരു രുചി… അല്ലേ! സംസ്ഥാനത്തെ സ്കൂളുകള്‍ അടിമുടി മാറുമ്പോള്‍ അരിയിലും ഒരു മാറ്റം അനിവാര്യമാണ്. അടുത്ത അധ്യയന വര്‍ഷം മുതല്‍ സംസ്ഥാനത്തെ സ്കൂളുകളില്‍ ചുവന്ന അരി ഉച്ചഭക്ഷണത്തിനായി നല്‍കുമെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. അടുത്ത വര്‍ഷത്തേക്കുള്ള സ്കൂള്‍ പാഠപുസ്തകവിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മന്ത്രിയുടെ അറിയിപ്പ് കേട്ടതോടെ കുട്ടികളില്‍ ചിരിയും നിറഞ്ഞ കയ്യടിയും. 

വീടുകളില്‍ ഉച്ചഭക്ഷണത്തിനായി കേരളത്തിലെ കര്‍ഷകര്‍ ഉല്പാദിപ്പിക്കുന്ന നെല്ല് അരിയാക്കി മാറ്റി റേഷന്‍കടകളിലൂടെ നല്‍കാന്‍ കഴിയുന്നുണ്ട്. ഈ അരി തന്നെ സ്കൂള്‍ കുട്ടികള്‍ക്ക് നല്‍കണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ആവശ്യമുള്ള അരി നല്‍കാന്‍ തയ്യാറാണെന്ന് ഭക്ഷ്യവകുപ്പ് വിദ്യാഭ്യാസ വകുപ്പിനെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ വിദ്യാഭ്യാസ മന്ത്രിക്കു മാത്രം ഇക്കാര്യത്തില്‍ തീരുമാനം എടുക്കാന്‍ കഴിയില്ല. വിവരം കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും അനുമതിക്കായി കാത്തിരിക്കുകയാണെന്നും മന്ത്രി അറിയിച്ചു. 

തിരുവനന്തപുരം കോട്ടൺഹിൽ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളില്‍ നടന്ന 2024–25 അധ്യയന വർഷത്തെ സ്കൂൾ പാഠപുസ്തക വിതരണം സംസ്ഥാനതല ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിര്‍വഹിച്ചു. അധ്യയന വർഷം ആരംഭിക്കുന്നതിന് 81 ദിവസം മുമ്പ് പാഠപുസ്തകങ്ങളുടെ വിതരണം ആരംഭിച്ച് വീണ്ടും ചരിത്രം സൃഷ്ടിക്കുകയാണെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. കഴിഞ്ഞ അധ്യയന വര്‍ഷം 60 ദിവസം മുമ്പാണ് പുസ്തകങ്ങള്‍ വിതരണം ചെയ്തത്. പുതുക്കുന്ന ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളിലെ പാഠപുസ്തകങ്ങൾ മേയ് മാസം ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. 

Eng­lish Sum­ma­ry; new type of rice will be dis­bursed from next aca­d­e­m­ic year

You may also like this video

Exit mobile version