Site icon Janayugom Online

കോവിഡിന്റെ പുതിയ വകഭേദം 17 രാജ്യങ്ങളില്‍ പടരുന്നു: മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

omicron

ഒമിക്രോണിന്റെ എക്സ്ബിബി ഉപവകഭേദം ആഗോള തലത്തില്‍ കോവിഡ് കേസുകളുടെ വര്‍ധനയ്ക്ക് കാരണമാകുന്നുവെന്ന് ലോകാരോഗ്യ സംഘടനയുടെ മുഖ്യ ശാസ്ത്രജ്ഞ ഡോ.സൗമ്യ സ്വാമിനാഥൻ. മൂന്നൂറിലധികം ഉപവകഭേദങ്ങളാണ് ഒമിക്രോണിനുള്ളത്. ഇവയില്‍ റീകോമ്പിനന്റ് വെെറസായ എക്സ്ബിബിയാണ് കൂടുതല്‍ ഗൗരവമേറിയതെന്നും സൗമ്യ സ്വാമിനാഥന്‍ പറഞ്ഞു.
ആന്റിബോഡികളെ മറികടക്കാന്‍ കഴിയുന്ന വകഭേദമാണ് എക്സ്ബിബി. ഈ വകഭേദത്തെ 17 രാജ്യങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. പുതിയ ഉപവകഭേദത്തിന്റെ വ്യാപനം ചില രാജ്യങ്ങളില്‍ കോവിഡിന്റെ മറ്റൊരു തരംഗത്തിന് കാരണമായേക്കാമെന്നും അവര്‍ അഭിപ്രായപ്പെട്ടു. എക്സ്ബിബിക്കു പുറമേ മറ്റ് വകഭേദങ്ങളായ ബിഎ. 5, ബിഎ. 1 എന്നിവയുടെ വ്യാപനവും നിരീക്ഷിച്ചു വരികയാണെന്നും സൗമ്യ സ്വാമിനാഥന്‍ കൂട്ടിച്ചേര്‍ത്തു. കേസുകള്‍ കുറഞ്ഞാലും പരിശോധന കര്‍ശനമായി തുടരുണമെന്നും അവര്‍ പറഞ്ഞു. മൂന്ന് ഡോസ് വാക്സിന്‍ നിര്‍ബന്ധമായും സ്വീകരിക്കണം. ഇന്ത്യയുള്‍പ്പെടെ പല രാജ്യങ്ങളിലും മൂന്നാം ഡോസിന്റെ ഉപയോഗം കുറവാണെന്നും അവര്‍ വ്യക്തമാക്കി.
ദക്ഷിണാഫ്രിക്കയിലാണ് ഒമിക്രോണ്‍ വകഭേദം ആദ്യമായി റിപ്പോര്‍ട്ട് ചെയ്യതത്. തൂടര്‍ന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളില്‍ ഭൂരിഭാഗവും ഒമിക്രോണ്‍ ഉപവകഭേദങ്ങളായിരുന്നു. ബിഎ 1, ബിഎ 2 എന്നിവയായിരുന്നു ആദ്യത്തെ രണ്ട് പ്രധാന ഉപവിഭാഗങ്ങള്‍.
അതേസമയം, ഇന്ത്യൻ നിർമ്മിത കഫ് സിറപ്പുകൾ കഴിച്ച് ഗാംബിയയിൽ ഇതിന് മുമ്പ് 66 കുട്ടികൾ മരിച്ചത് വളരെ ഗുരുതരമായ പ്രശ്‌നമാണെന്നും രാജ്യത്തെ കേന്ദ്ര‑സംസ്ഥാന തലത്തിലുള്ള ഡ്രഗ് റെഗുലേറ്റർമാരുടെ പ്രവർത്തനം ഏകോപിപ്പിക്കേണ്ടത് ആവശ്യമാണെന്നും സൗമ്യ സ്വാമിനാഥന്‍ കൂട്ടിച്ചേര്‍ത്തു.

Eng­lish Sum­ma­ry: New vari­ant of covid spreads in 17 coun­tries: WHO with warning

You may like this video also

Exit mobile version