ബാങ്കുകളിൽനിന്ന് വായ്പയെടുത്ത് മുങ്ങിയ വജ്ര വ്യാപാരി നീരവ് മോഡി തനിക്കെതിരായ വഞ്ചന കുറ്റം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ അപേക്ഷ ന്യൂയോർക്ക് കോടതി തള്ളി.നീരവ് മോഡിയുടെ ബിനാമി കമ്പനികളായ ഫയർസ്റ്റാർ ഡയമണ്ട്, എ ജാഫി, ഫാന്റസി എന്നിവയുമായി ബന്ധപ്പെട്ട കേസിലാണ് വിധി. കോടതി നിയോഗിച്ച ട്രസ്റ്റി റിച്ചാർഡ് ലെവിൻ നീരവ് മോഡിക്കെതിരായ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചിരുന്നു.
നീരവ് മോഡിയെ കൂടാതെ മിഹിർ ബൻസാലി, അജയ് ഗാന്ധി എന്നിവരും കേസിൽ ഉൾപ്പെടും. ഇവരുടെ തട്ടിപ്പിനെ തുടർന്ന് സാമ്പത്തിക നഷ്ടത്തിന് ഇരയായവർക്ക് 15 മില്യൺ ഡോളറെങ്കിലും നഷ്ടപരിഹാരം നൽകണമെന്ന് ലെവിൻ കോടതിയെ അറിയിച്ചിരുന്നു. ലെവിൻ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടുകൾ തള്ളണമെന്നാവശ്യപ്പെട്ടായിരുന്നു നീരവ് മോഡിയുടെ ഹർജി. വഞ്ചന, വിശ്വാസപരമായ ചുമതലകളുടെ ലംഘനം തുടങ്ങിയവയാണ് നീരവ് മോഡിക്കെതിരെ ചുമത്തിയ കുറ്റങ്ങൾ.
പഞ്ചാബ് നാഷനൽ ബാങ്കിൽനിന്നും മറ്റും കോടികൾ തട്ടുന്നതിനായി നീരവ് മോഡി കമ്പനിയിൽ വ്യാജ വിൽപ്പന രേഖകൾ സൃഷ്ടിച്ചതായും ഓഹരി വിലയും കമ്പനി മൂല്യവും ഉയർത്തിക്കാട്ടാൻ കൃത്രിമമായി ശ്രമിച്ചുവെന്നും 60 പേജ് വരുന്ന റിപ്പോർട്ടിനെ ഉദ്ധരിച്ച് ഇന്ത്യൻ അമേരിക്കൻ അറ്റോർണി രവി ബത്ര പറഞ്ഞു.പഞ്ചാബ് നാഷനൽ ബാങ്കിൽനിന്ന് 14,000 കോടി രൂപയുടെ വായ്പ തട്ടിപ്പ് നടത്തിയശേഷം ഇംഗ്ലണ്ടിലേക്ക് കടക്കുകയായിരുന്നു നീരവ് മോഡി. നിലവിൽ യുകെയിലെ ജയിലിലാണ് നീരവ് മോഡി.
english summary;New York court rejects Neerav Modi’s plea
you may also like this video;