Site iconSite icon Janayugom Online

ന്യൂസ് ക്ലിക്ക് വേട്ട; നാല് ഉദ്യോഗസ്ഥര്‍ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്താന്‍ ശുപാര്‍ശ

ഡൽഹി പൊലീസിലെ നാല് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് ഉപരോധം ഏർപ്പെടുത്തണമെന്ന് അമേരിക്കയോട് ശുപാർശ ചെയ്ത് റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സും യുകെ ആസ്ഥാനമായുള്ള അന്താരാഷ്ട്ര മനുഷ്യാവകാശ സ്ഥാപനമായ ഗ്വെർണിക്ക 37 ചേമ്പേഴ്സും. ന്യൂസ് ക്ലിക്കിനും മാധ്യമപ്രവർത്തകർക്കുമെതിരായ അവകാശലംഘനങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഈ ആവശ്യം. നേരത്തെ യൂറോപ്യൻ യൂണിയനോടും ഇരുസംഘടനകളും സമാനമായ ആവശ്യമുന്നയിച്ചിരുന്നു. ന്യൂസ്‌ക്ലിക്ക് മാധ്യമപ്രവർത്തകർക്കെതിരായ ഡൽഹി പൊലീസ് സ്പെഷ്യൽ സെല്ലിന്റെ നടപടികൾ ഇന്ത്യയിലെ മാധ്യമസ്വാതന്ത്ര്യത്തിനെതിരായ ഏറ്റവും നഗ്നമായ ആക്രമണത്തെ കാണിക്കുന്നുവെന്ന് റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ് സൗത്ത് ഏഷ്യ ഡെസ്‌കിന്റെ സെലിയ മെർസിയർ പറഞ്ഞു. ഗ്ലോബൽ മാഗ്‌നിറ്റ്സ്‌കി ആക്ട് പ്രകാരമാണ് സംഘടനകൾ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ടിരിക്കുന്നത്. ശുപാർശ അംഗീകരിക്കപ്പെട്ടാൽ ഉദ്യോഗസ്ഥർക്ക് യാത്രാവിലക്ക് ഉൾപ്പെടെ വന്നേക്കും.

ന്യൂസ്‌ക്ലിക്കിനെതിരെ ചൈനീസ് ധനസഹായം സ്വീകരിച്ചുവെന്ന് ആരോപിക്കപ്പെട്ടെന്നും എന്നാൽ യഥാർത്ഥത്തിൽ അവരുടെ അന്വേഷണാത്മക റിപ്പോർട്ടിങ്ങിനെ ലക്ഷ്യം വെച്ചായിരുന്നു ഈ നടപടിയെന്നും സംഘടനകളുടെ വാർത്താകുറിപ്പിൽ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി അടുപ്പമുണ്ടെന്ന് ആരോപിക്കപ്പെടുന്ന അഡാനിയെക്കുറിച്ച് പൊലീസ് റെയ്ഡിന് വിധേയരായ മാധ്യമപ്രവർത്തകർ അന്വേഷിച്ചിരുന്നു. 2020 നും 2021 നും ഇടയിൽ കർഷകരുടെ പ്രതിഷേധങ്ങളുടെയും പൗരത്വ ഭേദഗതി നിയമത്തിനെതിരായ (സിഎഎ) പ്രതിഷേധങ്ങളുടെയും കവറേജ് ചെയ്തതിനും റിപ്പോർട്ടർമാരെ ലക്ഷ്യമിട്ടതായി തോന്നുന്നുവെന്നും, ഇവ രണ്ടും സെൻസിറ്റീവ് രാഷ്ട്രീയ വിഷയങ്ങളാണെന്നും വാർത്താകുറിപ്പിൽ പറയുന്നു.

2016‑ൽ അംഗീകരിച്ച മാഗ്‌നിറ്റ്സ്‌കി നിയമം, മനുഷ്യാവകാശ ലംഘനം നടത്തുന്ന വിദേശ സർക്കാർ ഉദ്യോഗസ്ഥരുടെ ആസ്തി മരവിപ്പിക്കാനും യാത്രാ വിലക്ക് ഏർപ്പെടുത്താനും യുഎസ് ഭരണകൂടത്തെ അനുവദിക്കുന്ന നിയമമാണ്.
നേരത്തെ ന്യൂസ് ക്ലിക്ക് സ്ഥാപകൻ പ്രബീർ പുരകായസ്തയെ ഡൽഹി പൊലീസ് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തതും റിമാൻഡ് ചെയ്തതും നിയമവിരുദ്ധമാണെന്ന് സുപ്രീം കോടതി കണ്ടെത്തിയിരുന്നു. തുടർന്ന് കേസിൽ അറസ്റ്റിലായ പ്രബീറിനെ കോടതി ജയിൽനിന്ന് മോചിപ്പിച്ചിരുന്നു. 2023 ഒക്ടോബർ മൂന്നിനാണ് ഡൽഹി പൊലീസിന്റെ സ്‌പെഷൽ സെൽ പ്രബീർ പുരകായസ്തയെ അറസ്റ്റ് ചെയ്തത്. പിറ്റേദിവസം റിമാൻഡ് ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് പുരകായസ്തയ്ക്കോ അദ്ദേഹത്തിന്റെ അഭിഭാഷകനോ റിമാൻഡ് അപേക്ഷയുടെ പകർപ്പ് നൽകിയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. 

Eng­lish Summary:news click hunt­ing; Sanc­tions rec­om­mend­ed against four officials

You may also like this video

Exit mobile version