Site iconSite icon Janayugom Online

അടുത്ത ലക്ഷ്യം ക്യൂബ; ഭരണകൂടത്തെ അട്ടിമറിക്കുമെന്ന് ഡൊണാൾഡ് ട്രംപ്

ഇറാനുമായുള്ള യുദ്ധം പൂർത്തിയായാൽ അടുത്ത ലക്ഷ്യം ക്യൂബയാണെന്നും അവിടുത്തെ ഭരണകൂടത്തെ താഴെയിറക്കുമെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വ്യാഴാഴ്ച വൈറ്റ് ഹൗസിൽ ഇന്റർ മിയാമി ഫുട്ബോൾ ടീമിന് നൽകിയ സ്വീകരണത്തിനിടെയാണ് ട്രംപിന്റെ വിവാദ പരാമർശം. ക്യൂബയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയെ ട്രംപ് അഭിനന്ദിച്ചു.

ക്യൂബയിലെ കാര്യങ്ങൾ അത്ഭുതകരമായാണ് നീങ്ങുന്നതെന്നും ഇറാനിലെ നടപടികൾ പൂർത്തിയാക്കിയ ശേഷം ക്യൂബയിലേക്ക് ശ്രദ്ധ തിരിക്കുമെന്നും ട്രംപ് വ്യക്തമാക്കി. അത് വെറും സമയത്തിന്റെ പ്രശ്നം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കമ്മ്യൂണിസ്റ്റ് ഭരണകൂടത്തെ തകർക്കുക എന്ന ലക്ഷ്യത്തോടെ ക്യൂബയ്ക്ക് മേൽ സാമ്പത്തിക ഉപരോധം ട്രംപ് ഭരണകൂടം ഇതിനകം കർശനമാക്കിയിട്ടുണ്ട്. വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ തട്ടിക്കൊണ്ടുപോയതിന് പിന്നാലെ, വെനസ്വേലയിൽ നിന്ന് ക്യൂബയിലേക്കുള്ള എണ്ണ വിതരണം പൂർണ്ണമായും തടയുമെന്ന് ട്രംപ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

സൈനിക ശക്തി ഉപയോഗിച്ച് വിദേശ രാജ്യങ്ങളിൽ ഇടപെടുന്നതിനെ ട്രംപ് ന്യായീകരിച്ചു. താൻ സൈന്യത്തെ പുനർനിർമ്മിച്ചുവെന്നും അത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഫലപ്രദമായി ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ അമേരിക്ക നടത്തുന്ന സൈനിക ഇടപെടലുകൾ അന്താരാഷ്ട്ര നിയമങ്ങൾക്ക് വിരുദ്ധമാണെന്ന വിമർശനം നിലനിൽക്കെയാണ് ട്രംപിന്റെ പുതിയ വെളിപ്പെടുത്തൽ. 

Exit mobile version