Site icon Janayugom Online

മഹാരാഷ്ട്രയിലെ കൊലപാതകവും എന്‍ഐഎ അന്വേഷിക്കും

മഹാരാഷ്ട്ര അമരാവതിയിലെ മെഡിക്കല്‍ സ്റ്റോര്‍ ഉടമയുടെ കൊലപാതകത്തിലും എന്‍ഐഎ അന്വേഷണം നടത്തും. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇതുസംബന്ധിച്ച് ഉത്തരവിറക്കി. ജൂണ്‍ 21 നാണ് അമരാവതിയിലെ ഉമേഷ് പ്രഹ്ലാദ് കൊല്‍ഹെയെ കുത്തിക്കൊന്നത്. നൂപുര്‍ ശര്‍മയെ പിന്തുണയ്ക്കുന്ന പോസ്റ്റ് വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ പങ്കുവച്ചതിനാണ് 54 കാരനായ ഇയാളെ കൊലപ്പെടുത്തിയതെന്ന് കോട്വാലി പൊലീസ് പറയുന്നു. കൊലയ്ക്കുപിന്നിലെ ഗുഢാലോചന, സംഘടനകളുടെ പങ്കാളിത്തം, അന്താരാഷ്ട്ര ബന്ധം എന്നിവ അന്വേഷിക്കാനാണ് എന്‍ഐഎക്ക് വിടുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
കടയടച്ച് ഇരുച്ചക്രവാഹനത്തില്‍ കോല്‍ഹെ വീട്ടിലേക്ക് പോകുമ്പോഴാണ് സംഭവം. 

മകന്‍ സങ്കേതും ഭാര്യ വൈഷ്ണവിയും മറ്റൊരു വാഹനത്തില്‍ പിന്നാലെ ഉണ്ടായിരുന്നു, മഹിളാ കോളജിന്റെ ഗേറ്റിന് സമീപം എത്തിയപ്പോള്‍ രണ്ട് ഇരുച്ചക്രവാഹനങ്ങളിലായി പിന്നില്‍ നിന്ന് വന്ന സംഘം കോല്‍ഹെയുടെ വഴി തടഞ്ഞു. കോല്‍ഹെയുടെ കഴുത്തില്‍ മൂര്‍ച്ചയേറിയ ആയുധം കൊണ്ട് വെട്ടി പരിക്കേല്പിച്ച ശേഷം സംഘം രക്ഷപ്പെട്ടു. ഉമേഷിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

അമരാവതിയിലെ കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആക്രമണം മോഷണത്തിന് വേണ്ടിയായിരുന്നു എന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ നൂപുര്‍ ശര്‍മ്മയെ പിന്തുണച്ചതിന്റെ പേരിലാണ് കൊലപാതകമെന്ന് കഴിഞ്ഞദിവസം ഇവര്‍ മൊഴിനല്‍കിയതായി പൊലീസ് ഇന്നലെ അവകാശപ്പെടുകയായിരുന്നു. 

Eng­lish Summary:NIA will also inves­ti­gate the mur­der in Maharashtra
You may also like this video

Exit mobile version